പാപ്പനംകോട് തീപിടിത്തം: നടന്നത് കൊലപാതകം; മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും, തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ്

 

തിരുവനന്തപുരം: പാപ്പനംകോട് തീപ്പിടിത്തം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേരാണ്  മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന്നാണ് താമസം. 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. കത്തിയിൽ രക്തത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല. ബിനുവും വൈഷ്ണയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലെ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ.

രണ്ടാമത്തെ മൃതദേഹം ബിനുവിന്‍റേതാണെന്ന് തെളിയിക്കാന്‍ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ തീപ്പിടിത്തമുണ്ടാകുന്നതിന്‌ തൊട്ടു മുമ്പേ ഒരാൾ കയറി പോകുന്നത്‌ കാണാം. ഇത്‌ ബിനുവാണെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. ദൃശ്യങ്ങളിൽനിന്ന്‌ ആളെ തിരിച്ചറിയാനാവുന്നില്ല. കയറിപ്പോയ വ്യക്തി തിരിച്ച്‌ ഇറങ്ങിയിട്ടുമില്ല. ബിനുവിന്‍റെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. നരുവാമൂട്‌ സ്വദേശിയായ ബിനുവിനെ നാട്ടിൽ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് തീ ആളിപ്പടർന്നത്. തീ കെടുത്താൻ പോലും  നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് ആദ്യം വ്യക്തമായിരുന്നുന്നില്ല. സ്ഥലം പരിശോധിച്ച പോലീസിന് സംശയമായി. ഷോർട്ട് സർക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പോലീസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്. ബിനു മുമ്പും ഈ സ്ഥാപനത്തിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

 

 

Comments (0)
Add Comment