പാലായില്‍ 71.48 ശതമാനം പോളിങ്

പാലാ ഉപതിരഞ്ഞെടുപ്പില്‍ 71.48 ശതമാനം പോളിങ് . പോളിങ് ശതമാനം കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിനേതിനേക്കാള്‍ കുറവാണ്. എങ്കിലും ഉയര്‍ന്ന വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. സ്വകാര്യ ചാനലിന്റെ എക്‌സിറ്റ് പോള്‍ ഫലവും യു.ഡി.എഫിന്റെ വിജയം പ്രവചിക്കുന്നുണ്ട്. അതേ സമയം തിരഞ്ഞെടുപ്പിനു പിന്നാലെ നിയോജക മണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി. നഗരപരിധിയില്‍ താരതമ്യേന നല്ല പോളിങ്ങ് നടന്നെങ്കിലും ഗ്രാമീണ മേഖലകളില്‍ മന്ദഗതിയിലായിരുന്നു പോളിങ്. ഉച്ചകഴിഞ്ഞ് മഴ കൂടിയെത്തിയതോടെ മുന്നണി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് വോട്ടിങ് ശതമാനം താഴുകയായിരുന്നു.
ഉറച്ചു വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്ന വിശ്വാസമാണ് യു ഡി എഫ് പ്രകടിപ്പിക്കുന്നത്. നാട്ടിലില്ലാതിരുന്നവരുടെ വോട്ടുകളാണ് പോളിങ് ശതമാനത്തിലെ കുറവിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ യു ഡി എഫ് പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷമാണ് സ്വപ്നം കാണുന്നത്.
പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിസഹകരിച്ച നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിലിനെ പോളിങ്ങിനു തൊട്ടു പിന്നാലെ സസ്‌പെന്റ് ചെയ്തത് എന്‍.ഡി.എ ക്യാമ്പിലെ ആശങ്ക വ്യക്തമാക്കുന്നതായിരുന്നു.

Comments (0)
Add Comment