രാജ്യാന്തര സമ്മർദ്ദം ശക്തം; ഭീകരസംഘടനയായ ജമാ അത്ത് ഉദ പാക് സർക്കാർ നിരോധിച്ചു

Jaihind Webdesk
Wednesday, March 6, 2019

ഭീകരസംഘടനയായ ജമാ അത്ത് ഉദവ പാകിസ്ഥാൻ സർക്കാർ നിരോധിച്ചു. മുംബൈ ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിൻറെ നേതൃത്വത്തിലുള്ള സംഘടനയാണ് ജമാ അത്ത് ഉദവ. പാകിസ്ഥാൻ ആഭ്യന്തര കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. അതേ സമയം അതിർത്തി പ്രദേശത്ത് പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം തുടരുകയാണ്.

1997ൽ പാകിസ്ഥാൻ പാർലമെൻറ് പാസാക്കിയ ഭീകരപ്രവർത്തന വിരുദ്ധ നിയമപ്രകാരമാണ് നിരോധനം. ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദ്ദേശപ്രകാരം പാകിസ്ഥാൻറെ ദേശീയ ഭീകര വിരുദ്ധ അതോറിറ്റി പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാ അത്ത് ഉദവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജമാ അത്ത് ഉദവയുടെ പോഷകസംഘടനായ ഫലാ ഇ ഇൻസാനയാതിൻ ഫൗണ്ടേഷന് പുൽവാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. ജമാ അത്ത് ഉദവയുടെ എല്ലാ ആസ്തികളും പാക് ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചു. പാകിസ്ഥാനിൽ വലിയ സ്വാധീനമുള്ള ഭീകരസംഘടനയാണ് ജമാ അത്ത് ഉദവ. മൂന്നൂറിലേറെ മതപഠന കേന്ദ്രങ്ങളും നിരവധി സ്‌കൂളുകളും ആശുപത്രികളും ആംബുലൻസ് സർവീസുകളും പ്രസിദ്ധീകരണ സ്ഥാപനവുമെല്ലാം ഈ സംഘടനയുടെ നേതൃത്വത്തിൽ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്.

ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിൻറെ സഹോദരൻ മുഫ്തി അബ്ദുൾ റൗഫ്, മകൻ ഹമദ് അസർ എന്നിവരുൾപ്പെടെ 44 ഭീകരരെ പാകിസ്ഥാൻ കരുതൽ തടങ്കലിൽ എടുത്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്ഥാനെതിരെ രാജ്യാന്തര സമ്മർദ്ദം ശക്തമാകുന്നതിനിടെ ആണ് ഭീകര സംഘടനകൾക്കെതിരായ പാകിസ്ഥാൻറെ നടപടികൾ. അതേ സമയം അതിർത്തി പ്രദേശത്ത് പാക്കിസഥാൻ വെടിനിർത്തൽ ലംഘനം തുടരുകയാണ്. സുന്ദർബാനി സെക്ടറിലെ രജൗരി ജില്ലയിലാണ് വെടിവയ്പുണ്ടായത് കഴിഞ്ഞ ദിവസത്തെയടക്കം ഇത് മൂന്നാം തവണയാണ് വെടിവയ്പുണ്ടാകുന്നത്. നേരത്തെ, ത്രലിലും പൂഞ്ച് സെക്ടറിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു.