തിരുവനന്തപുരം : ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്രതീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാൽ. ബിജെപിയുടെ അസഹിഷ്ണുതയും അല്‍പ്പത്തരവും ധിക്കാരവുമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് പദ്മജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാജ്യം പറഞ്ഞ ഏതു കാര്യമാണ് മോദി നടപ്പാക്കിയിട്ടുള്ളതെന്നും പദ്മജ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
നരേന്ദ്ര മോദി പറയുന്നു രാജ്യം പറഞ്ഞത് കേട്ടിട്ടാണ് ഖേൽ രത്ന പുരസ്‌കാരത്തിൽ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയത് എന്ന്..രാജ്യത്തിന്‍റെ പരമോന്നത കായിക ബഹുമതി ആയ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരത്തിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് മാറ്റിയ മോദിയുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണ്..ബിജെപിയുടെ അസഹിഷ്ണുതയും അല്പത്വവും ധിക്കാരവും ഒക്കെയാണ് ഇതിലൂടെ വെളിപ്പെടുന്നത്..
ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിലുള്ള സ്റ്റേഡിയത്തിന് സ്വന്തം പേര് തുന്നി ചേർത്ത അല്പനായ പ്രാധാന മന്ത്രിയാണ് നരേന്ദ്ര മോദി.. രാജ്യത്തിനുവേണ്ടി രക്ത സാക്ഷി ആയ മുൻ പ്രധാനമന്ത്രി രാജീവ്ജിയെ ഇത്തരത്തിൽ അപമാനിച്ചത് ബിജെപി സർക്കാരിന്‍റെ വളരെ നിന്ദ്യമായ നടപടി ആണ്.
രാജ്യം മോദിയോട് പറഞ്ഞത് ഇന്ധന വിലയും പാചക വാതക വിലയും കുറയ്ക്കാൻ ആണ്..രാജ്യം മോദിയോട് പറഞ്ഞത് തൊഴിൽ ഇല്ലായ്മക്ക് പരിഹാരം കാണാൻ ആണ്.. രാജ്യം മോദിയോടു പറഞ്ഞത് ഭാരതത്തിന്‍റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം എന്നാണ്..രാജ്യം പറഞ്ഞ ഏതു കാര്യമാണ് മോദി നടപ്പാക്കിയിട്ടുള്ളത്?
കോൺഗ്രസ് ഭരണ കാലത്തെക്കാൾ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ പകുതിയിൽ താഴെ ആയിട്ടും 105 രൂപയ്ക്കു പെട്രോൾ വിറ്റ്, 900 രൂപയ്ക്കു പാചക വാതകം വിറ്റ് ജനത്തെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി രാജ്യം പറയുന്നത് കേട്ട് ഭരിക്കുന്ന പ്രധാന മന്ത്രി അല്ല..അല്പനും ഭീരുവും അസഹിഷ്ണുതക്കാരനും ആയ ഒരു പ്രധാന മന്ത്രി ആണ് ഇന്ന് രാജ്യം ഭരിക്കുന്നത്… സ്വാതന്ത്ര്യം കിട്ടുമ്പോൾ പട്ടിണിയിൽ കഴിഞ്ഞിരുന്ന നമ്മുടെ ഭാരതത്തെ, ഒരു മൊട്ടു സൂചി പോലും ഉദ്പാദിപ്പിക്കാൻ ശേഷി ഇല്ലാതിരുന്ന ഭാരതത്തെ പുരോഗതിയിലേക്കും ലോക രാജ്യങ്ങളുടെ മുൻപന്തിയിലേക്കും നയിച്ചത് നെഹ്‌റു കുടുംബാംഗങ്ങൾ ഏറെയും നയിച്ച കോൺഗ്രസ് സർക്കാരുകൾ ആണ്.. ആധുനിക ഭാരത്തിന്‍റെ ശില്പി ആണ് രാജീവ് ഗാന്ധി.. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച ആദരണീയനായ രാജീവ് ഗാന്ധിയെ അപമാനിക്കാൻ ഉള്ള മോദി സർക്കാരിന്‍റെ ഈ നടപടിക്ക് ജനം മറുപടി നൽകുന്ന കാലം വിദൂരമല്ല..