‘പി. പി. ദിവ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം’; നവീന്‍ ബാബുവിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് രമേശ്‌ ചെന്നിത്തല

 

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി. ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലയാലപ്പുഴയില്‍ നവീന്‍ ബാബുവിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് തേച്ചു മാച്ചു കളയാന്‍ എല്ലാ ശ്രമവും സിപിഎം നടത്തുന്നുണ്ട്. പക്ഷേ അതിന് അനുവദിക്കില്ല. കേസ് നടത്താന്‍ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. വല്ലാത്ത സങ്കടാവസ്ഥയിലാണ് ആ കുടുംബം. ഇനി ഇത്തരമൊരവസ്ഥ ആര്‍ക്കുമുണ്ടാകരുത് എന്നവര്‍ ആഗ്രഹിക്കുന്നു. സംശുദ്ധമായ ഔദ്യോഗിക ജീവിതം നയിച്ച ആളായിരുന്നു നവീന്‍ ബാബു എന്നാണ് മനസിലാകുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിനെ രക്ഷിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ സിപിഎം എന്നും കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വ്യാജമായ വിജിലന്‍സ് പരാതി അടക്കം ഉണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

ഇതുപോലെ തന്നെയാണ് ആന്തൂരില്‍ സാജന്‍ എന്ന പ്രവാസിയെ ഇവര്‍ മരണത്തിലേക്കു തള്ളിവിട്ടത്. എം.വി ഗോവിന്ദന്‍റെ ഭാര്യ ശ്യാമളയാണ് അന്ന് സാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായത്. എന്നാല്‍ ആ വിഷയത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് കേസ് അവസാനിപ്പിച്ചു. കേസുമായി മുന്നോട്ടു പോകരുതെന്ന് ആ കുടുംബത്തെ ഭീഷണിപ്പെടുത്തി. അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായതു കൊണ്ട് അവര്‍ കേസുമായി മുന്നോട്ടു പോയില്ല. അതേ അനുഭവം ഈ കുടുംബത്തിനുണ്ടാകരുത്. കേസ് തേച്ചു മാച്ചു കളയാന്‍ സിപിഎം ശ്രമിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലാ കമ്മിറ്റി നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു മുന്നില്‍ അവര്‍ക്ക് യാതൊരു വിലയുമുണ്ടാകാന്‍ പോകുന്നില്ല. കാരണം അവരാണ് നാടു ഭരിക്കുന്നത്. എന്തുകൊണ്ട് നവീന്‍ ബാബുവിന്‍റെ ആത്മഹത്യാക്കുറിപ്പ് കാണുന്നില്ല എന്നതും അന്വേഷിക്കണം. ഇനി ആര്‍ക്കും ആന്തൂരിലെ സാജന്‍റെ കുടുംബത്തിന്‍റെ അനുഭവം ഉണ്ടാകരുത്. കുഞ്ഞു പിണറായിമാര്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.

ഐഎൻടിയുസി പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ, യുഡിഎഫ് കൺവീനർ എ. ഷംസുദീൻ, ഡിസിസി വൈസ് പ്രസിഡന്‍റ് വെട്ടൂർ ജ്യോതിപ്രസാദ്, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ഡിസിസി ഭാരവാഹികളായ എലിസബേത്ത് അബു, ജോൺസൺ വിളവിനാൽ, ബാബുജി ഈശോ, പ്രമോദ് താന്നിമൂട്ടിൽ , മനോഷ് ഇലന്തൂർ, ലിനു മാത്യു മളേളത്ത്‌, സുനിൽ യമുന, ജിബിൻ ചിറക്കടവിൽ, സുധീഷ് സിപി, അസ് ലം കെ. അനൂപ്, കാർത്തിക് മുരിങ്ങമംഗലം, ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ എന്നിവർ ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.

Comments (0)
Add Comment