ഇത് സ്പീക്കറോ… ഭരണപക്ഷത്തിന്റെ ബാക്ക്ബെഞ്ചറോ..? ഷെയിം..ഷംസീര്‍ !!

Jaihind News Bureau
Tuesday, March 4, 2025

പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് സഭാനാഥനെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പീക്കര്‍. രാഷ്ട്രീയക്കാരനെങ്കിലും നിയമസഭയിലെ സ്പീക്കര്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പരിഗണന നല്‍കുന്ന ആളായിരിക്കണം. സ്പീക്കര്‍ കസേരയില്‍ ഇരുന്നു പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരെ ഇതിലേയ്ക്കു തെരഞ്ഞെടുക്കാതിരിക്കാനുള്ള വകതിരിവ് ഭരണപക്ഷം കാട്ടേണ്ടത് മിനിമം ജനാധിപത്യ മര്യാദ കൂടിയാണ്. നിര്‍ഭാഗ്യവശാല്‍ കേരളനിയമസഭയിലെ ഷംസീര്‍ സ്പീക്കര്‍ ഇത്തരത്തിലൊരാളായി പോയി. വസിക്കുന്നത് സ്്പീക്കറുടെ വസതിയിലും ഇരിക്കുന്നത് നിയമസഭയിലെ സ്പീക്കര്‍ കസേരയിലാണെങ്കിലും സിപിഎം പാര്‍ട്ടി ഓഫീസു വിട്ടിട്ടില്ല അദ്ദേഹത്തിന്റെ മാനസികാവസ്ഥ.

പ്രതിപക്ഷ നേതാവിനെ സഭാസമ്മേളനങ്ങളില്‍ നേരിടുന്നതിനെ പറ്റി നേരത്തേയും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയെ സ്പീക്കര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷം ആരോപണം ശരിവയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഷംസീറിന്റെ ഭാഗത്തു നിന്ന് പൊതുവേ ഉണ്ടാവുന്നത് . ഏതെങ്കിലും പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ ഉണ്ടാകുന്നു എന്നു തോന്നുമ്പോള്‍ തന്നെ സ്പീക്കര്‍ ഇടപെടാറുണ്ട്. പ്രതിപക്ഷത്തിന്റെ ഇത്തരം കമന്റുകള്‍ക്ക് തടയിടുക, പ്രസംഗം തടസ്സപ്പെടുത്തുക, വിഷയം തിരിച്ചു വിടുക അതുമല്ലെങ്കില്‍ റൂളും ചട്ടവുമൊക്കെ ഉന്നയിച്ച് ആ വിഷയം തടയുക ഇതൊക്കെയാണ് ഷംസീറെന്ന സിപിഎംകാരന്‍ സ്പീക്കര്‍ കസേരയിലിരുന്നു കാട്ടിക്കൂട്ടുന്നത്. നിഷ്പക്ഷനെന്നു ഭാവിക്കുക.. പ്രതിപക്ഷത്തിന്റെ ജനാധിപത്യ അവകാശങ്ങള്‍ തടയുക.. ഇതൊക്കെയാണ് സഭയില്‍ പരസ്യമായി സംഭവിക്കുന്നത്.

കഴിഞ്ഞ സമ്മേളനത്തില്‍ പൊലീസിന്റെ വീഴ്ച സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം വന്നപ്പോഴും ഈ ആരോപണം ഗൗരവപൂര്‍വ്വം പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്പീക്കര്‍ എ.എന്‍. ഷംസീറും തമ്മില്‍ വാക്പോരുണ്ടായി. കേരളം ഗുണ്ടകളുടെ കൈയിലാണെന്നും പൊലീസ് നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ഷംസീര്‍ ആവശ്യപ്പെട്ടു. ”പ്രസംഗത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് സ്പീക്കര്‍ നടത്തുന്നത്. എന്റെ പ്രസംഗം നിര്‍ത്തിക്കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കു സന്തോഷമാകുമെന്ന് കരുതിയാണെങ്കില്‍ അങ്ങനെ ചെയ്യരുത്” – സതീശന്‍ പറഞ്ഞു. ചെയറിനെക്കുറിച്ച് ഒരു മുതിര്‍ന്ന അംഗം ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. അടിയന്തരപ്രമേയത്തിന് അന്ന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഏതാണ്ട് ഇതേ സീനുകളാണ് ഇന്നും നിയമസഭയില്‍ അരങ്ങേറിയത്. ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നു. കഴിഞ്ഞ 23 ദിവസമായി ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ആശ മാരുടെ മാനുഷികാവസ്ഥയുടെ അതിജീവന സമരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കുട്ടം സഭയില്‍ ഉയര്‍ത്തിക്കാട്ടി. സര്‍ക്കാരിന് ഫോള്‍സ് ഈഗോ യെന്ന് ആരോപിച്ച പ്രതിപക്ഷം സമരത്തെ ആധിക്ഷേപിക്കുന്ന സര്‍ക്കാര്‍ സി പി എം സി ഐ റ്റി യു നിലപാടിനെയും തുറന്നു വിമര്‍ശിച്ചു.ബക്കറ്റ് പിരിവ് എന്നു മുതലാണ് സിപിഎമ്മിന് അയിത്തമായതെന്ന് വ്യക്തമാക്കണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്ന ഇടതുമുന്നണിയുടെ പ്രകടനയിലെ വാഗ്ദാനം പോലും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

തെറ്റായ കണക്ക് ഉദ്ധരിച്ച് ആരോഗ്യമന്ത്രി ന്യായീകരണം നടത്തുകയാണെന്നും എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍ വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിട്ട് പോലും നിഷേധാത്മക സമീപനം തുടരുന്നതായും പ്രതിപക്ഷ നേതാവ് തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. വീണ ജോര്‍ജ് സഭയില്‍ നടത്തിയ വിമര്‍ശനങ്ങളെ പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചു. ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലിഭാരം ഉള്ളത് കേരളത്തിലാണ്. സമരം ചെയ്യുന്ന സ്ത്രീകളെ സര്‍ക്കാരും മന്ത്രിമാരും തൊഴിലാളി സംഘടനകളും അപമാനിക്കുന്നു. സിഐടിയു നേതാവ് സ്ത്രീകളെ അപമാനിച്ചിട്ട് സ്ത്രീയായ ആരോഗ്യമന്ത്രിക്ക് യാതൊരു പ്രശ്‌നവുമില്ല. സിപിഎം, സിഐടിയു നേതാക്കള്‍ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ അക്കമിട്ട നിരത്തി പ്രതിപക്ഷ നേതാവ് മന്ത്രിയേയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ ആക്കി

ഇതോടെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ പതിവുപോലെ ബോധപൂര്‍വമായ ഭരണകക്ഷി ശ്രമം ഉണ്ടായി. ഇതിനിടയില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കുവാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ ആകില്ല എന്ന് സ്പീക്കര്‍ നിലപാടെടുത്തത് വലിയ വാഗ്വാദത്തിന് ഇടയാക്കി. സ്പീക്കറുടെ ഭാഗത്തുനിന്ന് മോശമായ സമീപനമാണ് ഉണ്ടാകുന്നത് . സര്‍ക്കാരിന്റെ കിങ്കരനെ പോലെ സ്പീക്കര്‍ ആ പദവിയെ അപമാനിക്കുന്നു. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും സമയക്ലിപ്തത നിര്‍ബന്ധമാക്കണ മെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇതോടെ സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് പ്രസംഗം തടസ്സപ്പെടുത്തി. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. സ്പീക്കര്‍ ആ കസേരയോട് നീതിപുലര്‍ത്തുന്നില്ലെന്ന് മുസ്‌ളിം ലീഗ് നേതാവ് പി കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.