ഓപ്പറേഷന്‍ സിന്ദൂര്‍: കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ 14 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു?

Jaihind News Bureau
Wednesday, May 7, 2025

പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ രാത്രിയില്‍ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. മുരിദ്‌കെ, ബഹവല്‍പൂര്‍, കോട്ലി, ഗുല്‍പൂര്‍, ഭീംബര്‍, ചക് അമ്രു, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നിവയാണ് ഒമ്പത് സ്ഥലങ്ങള്‍. ഇവയില്‍ മിക്കതും ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ ദീര്‍ഘകാല ഏജന്റായ മസൂദ് അസ്ഹറിന് കശ്മീരിലും അഫ്ഗാനിസ്ഥാനിലും നടന്ന നിരവധി ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ട്. ഇയാളുടെ ബഹവല്‍പൂര്‍ താവളം ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു.

പാകിസ്ഥാനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ് ബഹവല്‍പൂര്‍. ലാഹോറില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബഹവല്‍പൂരിനുള്ളില്‍ ഉസ്മാന്‍-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്ന ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് സമുച്ചയം സ്ഥിതിചെയ്യുന്നുണ്ട്. 18 ഏക്കര്‍ വിസ്തൃതിയുള്ള ഈ കേന്ദ്രം ഇന്ത്യയുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.