ഉമ്മന്‍ ചാണ്ടിയുടെ സേവനങ്ങള്‍ തുറന്ന് പറഞ്ഞു; താല്‍കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കി

പുതുപ്പള്ളി : ചാനല്‍ ചര്‍ച്ചയില്‍ കുടുംബത്തിനു വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്ത സേവനങ്ങള്‍ തുറന്ന് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോട്ടയം കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പര്‍ പുതുപ്പള്ളി പള്ളികിഴക്കേതില്‍ പി.ഒ. സതിയമ്മ (52)യ്ക്കാണു 13 വര്‍ഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മന്‍ചാണ്ടിയെ കുറിച്ച് ചോദിച്ചു. തന്‍റെ  മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്‍റെ  മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓര്‍മിച്ചു. ഈ നന്ദിയുള്ളതിനാല്‍ ചാണ്ടി ഉമ്മനു മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്നാണ് സതിയമ്മ ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ചാനല്‍ ഇതു സംപ്രേഷണം ചെയ്തതിനു പിന്നാലെ ജോലിക്കെത്തിയ സതിയമ്മയോട് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിര്‍ദേശിക്കുകയായിരുന്നു. തന്നെ ഒഴിവാക്കാന്‍ മുകളില്‍നിന്നു സമ്മര്‍ദമുണ്ടെന്ന സൂചനയോടെയാണു ഡപ്യൂട്ടി ഡയറക്ടര്‍ വിവരം അറിയിച്ചതെന്നു സതിയമ്മ പറഞ്ഞു.
ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് സതിയമ്മ ജോലി ചെയ്യുന്ന മൃഗാശുപത്രി. അതേസമയം
കുടുംബശ്രീയില്‍ നിന്നാണ് സതിയമ്മയെ ജോലിക്കെടുത്തതും ഇവരുടെ ജോലി കാലാവധി അവസാനിച്ചതിനാലാണ് പുതിയ ആളെ എടുത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം.

വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സ്വീപ്പറായി ജോലിക്കുകയറിയത്. 4 വര്‍ഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്കു സ്വീപ്പറായി എത്തി. 8,000 രൂപയാണു മാസവേതനം. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന സതിയമ്മയുടെ വരുമാനം ഇല്ലാതാക്കിയാണ് ഇടതുമുന്നണി പ്രതികാര നടപടിയുമായി വന്നത്.  ജീവിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയെയാണ് സര്‍ക്കാരും ഇടതു മുന്നണിയും ഭയക്കുന്നത് എന്ന് ഇതിലൂടെ വ്യക്തം.

Comments (0)
Add Comment