ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നല്‍കി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം

 

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നല്‍കി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം സ്ഥാനാര്‍ത്ഥിക്ക് കൈമാറി. കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രചാരണ രംഗത്ത് സജീവമാവുകയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബം.

പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തിലെത്തി. പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥിച്ചതിനു ശേഷം ഫ്രാൻസിസ് ജോർജ് പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിൻ്റെ കബറിടത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് അനുഗ്രഹം തേടി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യയുടെ കൈയിൽനിന്ന് കെട്ടിവെക്കാനുള്ള തുക ഫ്രാൻസിസ് ജോർജ് ഏറ്റുവാങ്ങി.

ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെയും യുഡിഎഫ് നേതാക്കളുടേയും സാന്നിധ്യത്തില്‍ മറിയാമ്മ ഉമ്മന്‍ കെട്ടിവെക്കാനുള്ള തുക ഫ്രാന്‍സിസ് ജോര്‍ജിന് കൈമാറി. സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞടുപ്പില്‍ മികച്ച വിജയം ഉണ്ടാകട്ടെയെന്ന് ആശംസിച്ചു.  ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കരുത്താകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ വെച്ചുതന്നെ അദ്ദേഹത്തിൻ്റെ ഭാര്യയുടെ കൈയിൽ നിന്ന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക വാങ്ങാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫ്രാൻസിസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

25,000 രൂപയാണ് ഫ്രാൻസിസ് ജോർജിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുകയായി മറിയാമ്മ ഉമ്മൻ കൈമാറിയത്. മറിയാമ്മ ഉമ്മന് ഒപ്പം ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഫ്രാൻസിസ് ജോർജിനൊപ്പം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയും, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഉൾപ്പെടെയുള്ളവരും പുതുപ്പള്ളിയിൽ എത്തിയിരുന്നു.

Comments (0)
Add Comment