പ്രളയത്തില്‍ നശിച്ച 100 ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലില്‍ നിന്ന് കണ്ടെത്തി

Jaihind Webdesk
Wednesday, January 23, 2019

പ്രളയജലത്തില്‍ നശിച്ചതിനെത്തുടര്‍ന്നു കേരളത്തില്‍ നീക്കം ചെയ്ത 100 ലോഡിലേറെ അരി തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ മില്ലില്‍ കേരള പൊലീസ് കണ്ടെത്തി. പെരുമ്പാവൂരിലെ മില്ലില്‍ നിന്ന് നീക്കിയ അരിയാണ് കണ്ടെത്തിയത്.  ചീഞ്ഞ അരി പുതിയ പേരില്‍ കേരളത്തില്‍ തിരിച്ചെത്തിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണു പാലക്കാട്ടെ സ്‌പെഷല്‍ ബ്രാഞ്ച് സംഘം തിങ്കളാഴ്ച രാത്രി പരിശോധന നടത്തിയത്. കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു കണ്ടെത്തിയത്. ഒപ്പം, പകുതി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തതുമായ അരിയുമുണ്ട്.

കാലിത്തീറ്റയ്ക്കു പോലും ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ച അരിയില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും പേരോടെ ലേബലുണ്ട്. തുറയൂരില്‍ മറ്റു ചില മില്ലുകളിലും ലോഡ് കണക്കിന് അരിയുള്ളതായി വിവരമുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചു. രാവിലെ തന്നെ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. തമിഴ്‌നാട് ഫുഡ് സെല്ലും അന്വേഷിക്കുന്നു. മില്‍ ഉടമസ്ഥര്‍ സ്ഥലം വിട്ടു. അതേസമയം അരി പരിശോധിക്കാനോ തെളിവു ശേഖരിക്കാനോ സപ്ലൈകോ ഉദ്യോഗസ്ഥരെത്തിയിട്ടില്ല.കേടായ അരിയും നെല്ലും നീക്കാനുള്ള ടെന്‍ഡര്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഭക്ഷ്യ സെക്രട്ടറിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സപ്ലൈകോ എംഡിയോടു ഭക്ഷ്യ സെക്രട്ടറി നിര്‍ദേശിച്ചു. ടെന്‍ഡര്‍ തീയതി, പങ്കെടുത്തവര്‍, ടെന്‍ഡര്‍ പൂര്‍ത്തിയായ ശേഷം നിരക്ക് കൂട്ടിയോ തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചിരിക്കുന്നത്. കേടായ അരി തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസിനും നികുതി വകുപ്പിനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.