ഒഐസി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് തുടക്കം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; സമ്മേളനം ബഹിഷ്കരിച്ച് പാകിസ്ഥാന്‍

Jaihind Webdesk
Friday, March 1, 2019

ലോകത്തിലെ 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ, ഇസ്ലാമിക സഹകരണ സംഘടനാ (ഒഐസി) യുടെ, വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് യുഎഇ തലസ്ഥാനമായ അബുദാബിയില്‍ തുടക്കമായി. ഇന്ത്യയെ അതിഥി രാജ്യമായി ക്ഷണിച്ച സമ്മേളനമാണിത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് , സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ബാലാക്കോട്ടിലെ ഭീകരതാവളം ആക്രമിച്ചതിന്റെ പേരില്‍ സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന്,  പാക്കിസ്ഥാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ, സമ്മേളനം ലോക ശ്രദ്ധ നേടി. പാക്കിസ്ഥാന്‍ അംഗമായ ഈ കൂട്ടായ്മയിലേക്ക്, അതിഥിയായി ഇന്ത്യയെ ക്ഷണിച്ചതിനാല്‍, സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ നിലപാട് എടുക്കുകയായിരുന്നു. വിദേശകാര്യ മന്ത്രിമാരുടെ ഈ നാല്‍പ്പത്തിയാറാമത് സമ്മേളനത്തില്‍, ഭീകരവാധവും മേഖലയുടെ സമാധാന വിഷയങ്ങളും ചര്‍ച്ചയായി. അബുദാബി എമിറേറ്റ്‌സ് പാലസിലാണ് രണ്ടു ദിവസത്തെ സമ്മേളനം.

പാക്കിസ്ഥാന്‍ അംഗരാജ്യമായ കൂട്ടായ്മയുടെ സമ്മേളനത്തില്‍, അതിഥി രാഷ്ട്രമായാണ് ഇന്ത്യ പങ്കെടുത്തത്. പതിനെട്ടര കോടിയിലധികം ഇസ്ലാം മതവിശ്വാസികള്‍ ജീവിക്കുന്ന ഇന്ത്യയെ സമ്മേളനത്തിലേക്ക് , യുഎഇ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. ഇതിനിടെ, ഭീകരവാദത്തിനെതിരെ ഒഐസി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തി. അതേസമയം, കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. അതേസമയം, ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ വലുപ്പം കണക്കിലെടുത്ത് , ഇന്ത്യയെ , ഈ കൂട്ടായ്മയുടെ പൂര്‍ണ അംഗരാജ്യമായി ഇനിയും അംഗീകരിച്ചിട്ടില്ല. അതിനാല്‍, സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതില്ല, എന്നായിരുന്നു ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള നയം. ഇതാണ്, സുഷമ സ്വരാജിനെ യോഗത്തിനു വിളിച്ചു എന്ന രീതിയില്‍, മഹത്തായ സംഭവം പോലെ , കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതെന്നും ആക്ഷേമുണ്ട്.