ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയേയും പ്രതിയേയും ഇന്ന് കേരളത്തിലെത്തിക്കും. പോലീസ് വിശദമായ മൊഴിയെടുക്കും. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. ഇന്നലെയാണ് ഇരുവരെയും മുംബൈയില്‍ കേരള പൊലീസ് കണ്ടെത്തിയത്. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി റോഷന്‍റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ മാര്‍ച്ച് 18-നു തട്ടിക്കൊണ്ടു പോയെന്നാണ് പൊലീസിന് ലഭിച്ച പരാതി. സംഭവം പ്രതിപക്ഷം ഏറ്റെടുത്തതോടെയാണ് പൊലീസ് സജീവമായി കേസില്‍ ഇടപെടാന്‍ തയ്യാറായതി. കേസില്‍ മൂന്ന് യുവാക്കളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയേയും റോഷനേയും എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിട്ടതായും ഇവര്‍ പിന്നീട് ബെംഗളുരുവിലേക്ക് യാത്ര ചെയ്തതായും പോലീസിന് തെളിവ് ലഭിച്ചിരുന്നു. പിന്നീട് ലഭിച്ച സൂചനകള്‍ പ്രകാരം പോലീസ് രണ്ടു സംഘങ്ങളായി രാജസ്ഥാനിലേക്കും മുംബൈയിലേക്കും പുറപ്പെടുകയായിരുന്നു. മുംബൈയില്‍ മലയാളികളുടെ സഹോയത്തോടെയാണ് ഇവരെ കണ്ടെത്തിയത്.
റോഷന്‍റെ ഫോണില്‍ നിന്ന് കേരളത്തിനു പുറത്തുള്ള ഒരു ബന്ധുവിന്‍റെ ഫോണിലേക്ക് കോള്‍ പോയത് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ കോള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് പോലീസിനെ മുംബൈയിലെത്തിച്ചത്.