കൊല്ലം : ഉത്ര വധക്കേസിലെ ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്രയുടെ അമ്മ മണിമേഖല വിധിക്ക് പിന്നാലെ പ്രതികരിച്ചു. ശിക്ഷാ നിയമത്തിലെ പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കൂടുതൽ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉത്രയുടെ അമ്മ പറഞ്ഞു.
‘വിധിയെക്കുറിച്ച് ഇനി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കോടതിയുടെ കാര്യങ്ങൾ അതിന്‍റെ വഴിക്ക് നടക്കട്ടെ. കോടതിവിധിയിൽ തൃപ്തിയില്ല. പരമാവധി ശിക്ഷ പ്രതിക്ക് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കും’ – ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയ്ക്ക് സുപ്രീം കോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.