പ്രവാസികളുടെ മൃതദേഹം നോര്‍ക്കയുടെ ചെലവില്‍ നാട്ടിലെത്തിക്കും; രാഹുല്‍ ഗാന്ധിയുടെ സ്വാധീനം സംസ്ഥാന ബജറ്റിലും

Jaihind Webdesk
Thursday, January 31, 2019

സംസ്ഥാന ബജറ്റിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന്‍റെ സ്വാധീനം. പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.

രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ വിദേശത്ത് മരണം സംഭവിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സൗജന്യമാക്കുമെന്ന് ജനുവരി രണ്ടാം വാരം യുഎഇ സന്ദര്‍ശനത്തിനിടെ പ്രവാസികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. ഇതിന് ചുവട് പിടിച്ചാണ് സംസ്ഥാന ബജറ്റില്‍ തോമസ് ഐസക്ക് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫലത്തില്‍ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ ഇനി തടസങ്ങള്‍ ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്.

മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്രനിലപാട് അവസാനിപ്പിക്കണമെന്ന് പ്രവാസി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി മുമ്പാകെ പ്രവാസികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രഖ്യാപനം.

ഗള്‍ഫില്‍ നിന്ന് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് ഏകീകരിച്ചതായി നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. രാജ്യത്ത് എല്ലായിടത്തേക്കുമുള്ള മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചിരുന്നു. 12 വയസിന് താഴെയുള്ളവരുടേതിന് 750 ദിര്‍ഹവും 12 വയസിന് മുകളിലുള്ളവരുടേതിന് 1500 ദിര്‍ഹവുമാണ് ഏകീകരിച്ച നിരക്ക്. പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നിരക്ക് ഏകീകരിച്ചത്.