ഇനി 8, 9 ക്ലാസുകളിൽ ഓൾപാസ് ഇല്ല; പത്താംക്ലാസിൽ ഓരോ വിഷയത്തിനും മിനിമം മാർക്ക് നിർബന്ധമാക്കും, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

 

തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് തീരുമാനം.  എട്ട്, ഒമ്പത് ക്ലാസുകളില്‍ ഇനി മുതല്‍ ഓള്‍പാസ് ഉണ്ടാകില്ല. വിജയിക്കാന്‍ ഇനി മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. ആദ്യം എട്ടാം ക്ലാസിലും പിന്നാലെ ഒമ്പതാം ക്ലാസിലും തുടര്‍ന്ന് പത്താം ക്ലാസിലും മിനിമം മാർക്ക് നിര്‍ബന്ധമാകും. ഈ അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് ഉണ്ടാവില്ല. 2026-27 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഈ മിനിമം മാര്‍ക്ക് രീതിയിലാണ് നടക്കുക.

വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എ പ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്‍റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോ​ഗം അം​ഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർഷം എട്ടാം ക്ലാസിൽ ഓൾപാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും.

Comments (0)
Add Comment