ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല ; ജൂൺ 9 ന് വീണ്ടും കേസ് പരിഗണിക്കും

Jaihind Webdesk
Wednesday, June 2, 2021

ബെംഗളൂരു :കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂൺ 9, ബുധനാഴ്ചത്തേക്കാണ് ഹർജി പരിഗണിക്കാൻ മാറ്റിയത്. കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇഡി അഭ്യർത്ഥിച്ചു.

ബിനീഷിന്‍റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്. കേസിൽ ബിനീഷ് അറസ്റിലായിട്ട് 224 ദിവസം പിന്നിട്ടു.കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചെന്ന് ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. ബിനീഷിന്‍റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.

എല്ലാ പണവും വന്നത് വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതും, സുഹൃത്തുക്കളും വഴിയാണ്. അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ കോടതി അനുവദിച്ചില്ല. കേസ് നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അതും കോടതി തള്ളി. ജൂൺ ഒൻപതിന് ബിനീഷിന്റെ വാദങ്ങൾക്ക് ഇഡി മറുപടി നൽകും.