തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ സാധാരണ കുറ്റകൃത്യമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം പൊലീസ് വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കാന്‍ ഇനിയെങ്കിലും സര്‍ക്കാരിനു സാധിക്കണം. സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്ന അളവുകോല്‍ വച്ചാണ് ഒരു സമൂഹം പരിഷ്‌കൃതമാണോയെന്ന് തീരുമാനിക്കുന്നത്. അങ്ങനെയെങ്കില്‍ കേരളം പരിഷ്‌കൃത സമൂഹമല്ലെന്നു പറയേണ്ടിവരും. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങളിലെല്ലാം പൊലീസ് കേസെടുത്തല്ലോയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിക്രമം ഉണ്ടായാല്‍ അത് അന്വേഷിക്കലും കേസെടുക്കലും മാത്രമല്ല പൊലീസിന്‍റെ ചുമതല. അതിക്രമം തടയുക എന്നതു കൂടി പൊലീസിന്റെ ഉത്തരവാദിത്തമാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയാകുകയും സമാനരീതിയിലുള്ള സംഭവങ്ങള്‍ സമീപകാലത്ത് ആവര്‍ത്തിക്കപ്പെടുകയും സ്ത്രീകളും കുട്ടികളും നിരന്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി ജോണ്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കത്വ, ഉന്നവോ, ഹത്രാസ് ബലാത്സംഗങ്ങള്‍ നടന്നപ്പോള്‍ ആ ചര്‍ച്ചയില്‍ നമ്മളും പങ്കാളികളായി. നമ്മുടെ മനസിലും ആധിയും തീയും ഉണ്ടായി. വടക്കേ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെ അപരിഷ്‌കൃത സമൂഹത്തിലാണ് ഇതൊക്കെ നടന്നതെന്നാണ് കരുതിയത്. എന്നാല്‍ കുറ്റ്യാടിയിലും വിതുരയിലും കോഴിക്കോടും എം.ജി യൂണിവേഴ്‌സിറ്റിയിലും ഉണ്ടായ പീഡനങ്ങള്‍ ഈ കേരളത്തിലാണ് നടന്നത്. തുല്യനീതിയോ പങ്കാളിത്തമോ നല്‍കാതെ സ്ത്രീയെ ഒരു കമ്മോഡിറ്റി മാത്രമായാണ് സമൂഹം കാണുന്നത്. സമൂഹത്തിന്റെ മനോഭാവം തന്നെ സ്ത്രീവിരുദ്ധമാണ്. ആണത്ത അധികാരം വല്ലാതെ ത്രസിച്ചു നില്‍ക്കുന്ന സമൂഹമാണ് കേരളം. ഇരകളാണ് വീണ്ടും വീണ്ടും അപമാനിക്കപ്പെടുനനത്. അതില്‍ മാറ്റമുണ്ടാകണം. പെണ്‍കുട്ടി പരാതിയുമായെത്തിയാല്‍ മുന്‍വിധിയോടെയാണ് പൊലീസ് അതിനെ സമീപിക്കുന്നത്. നീതി നിര്‍വഹണത്തിലെ കെടുകാര്യസ്ഥത അനുവദിക്കരുത്. തുല്യ നീതിയും തുല്യ പരിഗണനയും ഉറപ്പുവരുത്തുന്നില്ലെങ്കില്‍ സ്ത്രീ സുരക്ഷ വെറും വാക്കാകും.
എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായ പെണ്‍കുട്ടിയെ അപമാനിച്ചെന്ന പരാതിയില്‍ ഒരാളെ പോലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഏഴ് പെണ്‍കുട്ടികളെ ജയിലിലടച്ചു. അതില്‍ രണ്ടു പേര്‍ മുലയൂട്ടുന്ന അമ്മമാരാണ്. ഓരോ സംഭവങ്ങളിലും പൊലീസ് പക്ഷപാതിത്വം കാട്ടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.