ന്യൂഡല്‍ഹി : കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സർക്കാറിന് വന്‍ തിരിച്ചടി. പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനം നല്‍കിയത് അപൂർണമായ ഡിപിആർ എന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ലോക്സഭയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.
പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത ഇല്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികൾ മാത്രമാണ് സർക്കാർ സ്വീകരിച്ചതെന്നും റെയിൽവെ മന്ത്രി അറിയിച്ചു. എൻ കെ പ്രേമചന്ദ്രന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം.
തട്ടിക്കൂട്ടിയ ഡിപിആര്‍ ആണെന്ന് കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. പ്രതിപക്ഷം ഒന്നടങ്കം സില്‍വര്‍ ലൈനിനെ എതിര്‍ക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ചും പദ്ധതിച്ചെലവിനെ സംബന്ധിച്ചുമുള്ള ആശങ്കയാണ് സാമൂഹ്യ, പരിസ്ഥിതി, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.