കണ്ണൂർ : നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിക്ക് മുന്നിൽ കേരള സർക്കാർ അവാസ്തവമായ കാര്യങ്ങൾ പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ എം മാണിയുടെ അഴിമതിക്കെതിരായ സമരമാണെന്ന് അന്ന് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്ന് കോടിയേരി പറഞ്ഞിരുന്നു. എംഎൽഎമാരുടെ പ്രിവിലേജ് എന്ന് പറഞ്ഞ് സുപ്രീംകോടതിയിൽ പോകാൻ പാടില്ലായിരുന്നു.
കുറ്റകൃത്യം നടത്തിയിട്ട് പ്രിവിലേജ് ഉണ്ടെന്ന് പറയുന്നതിൽ ന്യായമില്ല. താൻ അന്ന് പറഞ്ഞ കാര്യം സുപ്രീംകോടതി ഇന്ന് ശരിവച്ചിരിക്കുന്നു. ലോകം മുഴുവൻ തത്സമയം കണ്ട ആ സംഭവത്തിന് തെളിവില്ലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നതെന്നും സതീശൻ വിമർശിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.