രാജ്യം ഇപ്പോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍: 70 വര്‍ഷത്തിനിടയില്‍ ആദ്യമായി പണലഭ്യതയില്‍ രാജ്യം മാന്ദ്യം നേരിടുന്നെന്ന് നീതി ആയോഗ്

Jaihind Webdesk
Friday, August 23, 2019

ന്യൂഡല്‍ഹി: കഴിഞ്ഞ 70 വര്‍ഷമായി അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സാമ്പത്തിക വളര്‍ച്ചാനിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തേതില്‍ നിന്ന് മന്ദഗതിയിലാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജീവ് കുമാറിന്റെ പ്രതികരണം.
‘കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ പണലഭ്യതയില്‍ ഇത്രയും മാന്ദ്യം രാജ്യം അഭിമുഖീകരിച്ചിട്ടില്ല. സമ്പദ്ഘടനയില്‍ പണലഭ്യത കുറഞ്ഞതില്‍ ആശങ്കയുണ്ട്.’ സാമ്പത്തികമേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.
മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനമാണ്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണു റിപ്പോര്‍ട്ട്. വാഹന-വ്യവസായ മേഖലകള്‍ കനത്ത പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ വന്നുതുടങ്ങിയിരുന്നു. പല സ്ഥാപനങ്ങളും തൊഴില്‍ വെട്ടിക്കുറക്കുകയുമാണ്.