നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.
വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാർ അടക്കം 86 പേർ നിലവിൽ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതിന് പുറമെയുള്ളവരെകൂടി കണ്ടെത്താനുള്ള ജില്ലാ തല പ്രവർത്തനവും ഇന്ന് നടക്കും.
നിപ പൂർണമായും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശക്തമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗിയുടെ കൂടെ ഉണ്ടായിരുന്നവരേയും താമസിച്ചിരുന്ന സ്ഥലങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സാന്നിദ്ധ്യം ഉള്ളതായ സംശയം ഉണ്ടായതോടെ കോഴിക്കോടും കനത്ത ഭീതിയിലാണ്. വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലും സജ്ജമായി കഴിഞ്ഞു.