തിരുവനന്തപുരം: പിആർഡിയിൽ പാക്കർ, സ്വീപ്പർ, ഒ.എ. തസ്തികകളിൽ സ്ഥിരജോലി ചെയ്യുന്നവരെ അസി. ഇൻഫര്‍മേഷൻ ഓഫിസർ തസ്തികയിലേക്കു തിരുകി കയറ്റാൻ നീക്കം. സ്പെഷൽ റൂൾ ഭേദഗതി വരുത്തി നിലവിലെ ജോലിയുടെ സീനിയോറിറ്റി വച്ചാണ് ഇവരെ അസി. ഇൻഫർമേഷൻ ഓഫിസറായി നിയമിക്കാൻ പിആർഡിയിലെ ചില ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നത്. ഇതോടെ പിഎസ്‌സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്നവരിൽ പലരുടെയും അവസരം നഷ്ടമാകും.
ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്പെഷൽ റൂൾസിൽ ഭേദഗതികൾ വരുത്തി ബൈ ട്രാൻസ്ഫർ നിയമനത്തിൽ 10% സംവരണം നേടാനാണ് ശ്രമം. ഇതു സംബന്ധിച്ച ഫയൽ നീക്കം ആരംഭിച്ചതോടെ പിആർഡിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശക്തമായ എതിർപ്പറിയിച്ചിട്ടുണ്ട്.
അസി. ഇൻഫർമേഷൻ ഓഫിസർ തസ്തികയിലേക്കു ആവശ്യമായ പ്രധാന യോഗ്യതയായ രണ്ടു വർഷത്തെ മാധ്യമ പ്രവൃത്തി പരിചയം നേടാതെയാണ് പാക്കർ, സ്വീപ്പർ, ഒ.എ തസ്തികകളിലുള്ളവരെ അസി. ഇൻഫർമേഷൻ ഓഫിസറാക്കാൻ ശ്രമം നടക്കുന്നത്. വിദൂര വിദ്യാഭ്യാസം വഴി ജേണലിസം യോഗ്യത നേടിയും സ്ഥാനക്കയറ്റത്തിനു ശ്രമം നടക്കുന്നുണ്ട്. നിലവിലുള്ള 23 അസി. ഇൻഫർമേഷൻ ഓഫിസർ തസ്തികയിലെ ഒഴിവുകൾ പിഎസ്‌സി വഴി നികത്തുന്നതിനു മുന്നേ കടന്നുകൂടുകയാണ് ലക്ഷ്യം. ഇതിലൂടെ സീനിയോറിറ്റി ലഭിക്കുകയും ഇന്നത്തെ അവസ്ഥയിൽ 4 വർഷത്തിനകം ഇൻഫർമേഷൻ ഓഫിസർ വരെയായി മാറാനും സാധിക്കും. പിഎസ്‌സി പരീക്ഷയെഴുതി ജയിച്ചവർ പുറത്താകും.
സ്പെഷൽ റൂൾ പ്രകാരം എഐഒ തസ്തികയ്ക്കു ബിരുദവും അംഗീകൃത മാധ്യമത്തിൽ 2 വർഷത്തെ പത്രപ്രവർത്തന പരിചയവുമാണ് യോഗ്യത. ഈ തസ്തികയിലേക്ക് ഓഫിസ് അറ്റൻഡറായുള്ള പ്രവൃത്തി പരിചയം പരിഗണിക്കുന്നത് വകുപ്പിനു നാണക്കേടാകുമെന്ന് ഒരു വിഭാഗം പറയുന്നു. ഇവരുടെ നിയമനം നടത്താൻ വേണ്ടി മാത്രമാണ് അസി. ഇൻഫർമേഷൻ ഓഫിസറുടെ പിഎസ്‌സി ഷോർട് ലിസ്റ്റ് വൈകിപ്പിക്കുന്നതെന്നു ഉദ്യോഗാർഥികളും ആരോപിക്കുന്നു.