ജലീലിനെ സിപിഎം കൈയ്യൊഴിയുന്നു ; വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനം ; പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്ന് വിലയിരുത്തൽ

Jaihind Webdesk
Wednesday, April 21, 2021

 

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെ സിപിഎം കൈയൊഴിയുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് സിപിഎമ്മിന്‍റെ പൊതുവികാരം. കേസിൽ ജലീലിനെ കോടതി വിചാരണ ചെയ്താൽ പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കും എന്നാണ് വിലയിരുത്തൽ.

കെ.ടി ജലീല്‍ കുറ്റക്കാരനല്ലെന്നും ധാര്‍മികതയുടെ പേരിലാണ് രാജിയെന്നും പറഞ്ഞ് പിന്തുണച്ച സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു ഹൈക്കോടതി വിധി. ജലീലിനെ ന്യായീകരിച്ച സിപിഎം  നേതാക്കൾ എല്ലാം ഇപ്പോൾ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്.ലോകായുക്ത വിധിയുടെ ഗൗരവം കുറച്ചുകണ്ട നിയമമന്ത്രി എ.കെ.ബാലനും ഹൈക്കോടതി വിധി പ്രഹരമായി. ജലീലിന് എതിരെയുള്ള കേസിന്റെ ഗൗരവം അറിയാത്ത എ.കെ ബാലന്‍റെ പിന്തുണ പല സിപിഎം നേതാക്കളും അവഗണിച്ചിരുന്നു. ലോകായുക്ത വിധി വരുന്നതിനു മുന്നേ ജലീലിനെ പിന്തുണച്ച പലരും നിലപാട് പിന്നീട് മാറ്റി.

പിണറായിയെ പേടിച്ച് പലരും നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറി. വിവാദങ്ങളിൽ ജലീലിനെ ഞായികരിച്ചവർക്ക് ഇപ്പോൾ ഉത്തരം ഇല്ലാത്ത അവസ്ഥയായി. കുറ്റക്കാരൻ എന്നു തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം എന്ന വെല്ലുവിളിയ്ക്ക്  ജലീൽ മറുപടി പറയേണ്ടി വരും. അതിനൊപ്പം ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച വിധിയില്‍ കോടതി നടത്തിയ പരാമര്‍ശങ്ങളും രാഷ്ട്രീയനൈതികതയെപറ്റി പറയുന്ന സിപിഎമ്മിന് മുന്നില്‍ ജലീലിൽ വിവാദം ഇയർന്നു നിൽക്കും.

വിവാദത്തിൽപ്പെട്ട ജലീൽ തെരഞ്ഞെടുപ്പിന് മുന്‍പ് രാജിവച്ചാൽ വൻ തിരിച്ചടിയാകും എന്ന വിലയിരുത്തലിൽ ആയിരുന്നു സിപിഎം. എന്നാൽ പ്രതീക്ഷ ഇല്ലെങ്കിലും അപ്പീൽ നല്കി കാത്തിരിക്കാൻ പലരും ജലീലിനെ ഉപദേശിച്ചു. ഇതിനിടയിൽ അപ്പീൽ നിലനിൽക്കില്ല എന്നു തിരിച്ചറിഞ്ഞ സിപിഎം ജലീലിനോട് രാജി ചോദിച്ചു വാങ്ങി. അങ്ങനെ ഹൈക്കോടതി വിധിക്ക് കാക്കാതെ ജലീലിന്‍റെ രാജി വാങ്ങിയത് ഓര്‍ത്ത് സിപിഎമ്മിന് തത്കാലം പിടിച്ചു നിൽകാം.

ഇതിനിടയിൽ ഈ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന വിജയരാഘവന്‍റെ പ്രതികരണം ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സിപിഎം അനുകൂലമല്ലെന്നതിന്‍റെ സൂചനയാണ് നൽകുന്നത്. ജലീൽ വിഷയത്തിൽ പാർട്ടിക്കുള്ളിൽ തന്നെ വിമത സ്വരം ഉണ്ട് . എന്തായാലും കുറ്റക്കാരൻ എന്നു കണ്ടെത്തിയതിനാല്‍ ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നു ആവശ്യമുയർന്നാൽ പാർട്ടിക്കും മുന്നണിക്കും ഇതു വൻ തിരിച്ചടി ആകും.