നവീന്‍റെ സംസ്കാരം നാളെ, പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസ് മാര്‍ച്ച് നടത്തും; മലയാലപ്പുഴ പഞ്ചായത്തിൽ ആറ് വരെ ഹര്‍ത്താല്‍

 

പത്തനംതിട്ട: കണ്ണൂരില്‍ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്‍റെ സംസ്കാരം നാളെ നടക്കും. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്‍റെ മൃതദേഹം ഇന്നലെ രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. നാളെ പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കാരം.

മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യു ഉദ്യോഗസ്ഥരുടെ തീരുമാനം. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.

അതേസമയം കൂടുതൽ പോലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. നവീന്‍റെ മരണത്തിനു ശേഷം ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയാറായിട്ടില്ല.

അതിനിടെ, എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തി. സർക്കാർ ജീവനക്കാരൻ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നാണ് എൻജിഒ അസോസിയേഷന്‍റെ ആവശ്യം.

Comments (0)
Add Comment