സുധാകരന്‍റെ വെളിപ്പെടുത്തലില്‍ തകർന്നുവീണത് പിണറായിയുടെ ഊതിവീര്‍പ്പിച്ച ഇമേജ് ; കാലത്തിന്‍റെ നിയോഗമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind Webdesk
Monday, June 21, 2021

തിരുവനന്തപുരം : മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും തമ്മില്‍ നടക്കുന്ന വാക്പോരിന് വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറത്ത് ഗൗരവതരമായ രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. വിയോജിപ്പിന്റെ രാഷ്ട്രീയത്തെ ഏതു വിധേനെയും ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ ഫാസിസത്തിന്റെ മുഖമാണു മുഖ്യമന്ത്രിക്കെന്ന്  കെപിസിസി അധ്യക്ഷന്‍ ഉറക്കെ വിളിച്ചുപറഞ്ഞ സംവാദം കാലത്തിന്‍റെ നിയോഗം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘രാഷ്ട്രീയ എതിരാളികളെ കായികമായി ഉന്മൂലനം ചെയ്യുന്നതിനുളള ക്രിമിനല്‍ ആക്ഷനുകളില്‍ നേരിട്ടു പങ്കാളിയായ ഒരാള്‍ പാര്‍ട്ടിയെയും ഭരണത്തെയും കൈവെളളയിലൊതുക്കി സഹപ്രവര്‍ത്തകരായ കഴിവുളള മുഴുവന്‍ നേതാക്കളെയും അപ്രസക്തരാക്കി ഏകച്ഛത്രാധിപതിയായി അധികാരത്തില്‍ തുടരുന്നുവെന്ന അത്യന്തം ആപത്ക്കരമായ രാഷ്ട്രീയമാണ് കെ. സുധാകരന്‍റെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിയുന്നത്.

സുസംഘടിതമായ പി.ആര്‍ മാനേജ്മെന്‍റിലൂടെ കരുതലിന്‍റെ കാവലാള്‍ എന്ന നിലയില്‍ പുതുതലമുറയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്ന ഊതിവീര്‍പ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തില്‍ തകര്‍ന്നു വീണത്. വര്‍ഗ്ഗതാല്പര്യങ്ങളെ തമസ്ക്കരിച്ച് മൂലധന ശക്തികളുടെ തോളിൽ കയ്യിട്ടു നടത്തിയ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ച പാര്‍ട്ടി എസ്റ്റാബ്ലിഷ്മെന്‍റുകളും ശത കോടികളുടെ സമ്പത്തും അതു നല്‍കുന്ന ആര്‍ഭാടജീവിതവും അതിവിദൂരമല്ലാത്ത ഭാവിയില്‍ ജനാധിപത്യ പുരോഗമന മനസ്സുകള്‍ തിരിച്ചറിയും. ആ ദൗത്യത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ കെപിസിസി പ്രസിഡന്‍റിന്‍റെ ഇടപെടല്‍’- പ്രേമചന്ദ്രന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും തമ്മില്‍ നടക്കുന്ന വാക്പോരിന് വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറത്ത് ഗൗരവതരമായ രാഷ്ട്രീയ മാനങ്ങളുണ്ട് എന്നാണ് എന്റെ വിശ്വാസം. വിയോജിപ്പിന്റെ രാഷ്ട്രീയത്തെ ഏതു വിധേനെയും ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ ഫാസിസത്തിന്റെ മുഖമാണു മുഖ്യമന്ത്രിയ്ക്കെന്നു കെപിസിസി പ്രസിഡന്റ് ഉറക്കെ വിളിച്ചുപറഞ്ഞ ഈ സംവാദം കാലത്തിന്‍റെ നിയോഗം തന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

തുടര്‍ഭരണം നേടി ചരിത്രത്തില്‍ ഇടം നേടി അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്ലാറ്റ്ഫോം ഉപയോഗിച്ച് നടത്തിയ വിവാദ വാര്‍ത്താ സമ്മേളനം കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. കോളേജ് കാമ്പസ് രാഷ്ട്രീയത്തില്‍ താന്‍ നടത്തിയ അക്രമോല്‍സുക സംഭവങ്ങള്‍ വീരസാഹസിക ചരിത്രമായി 28 മിനിറ്റ് സമയം എടുത്ത് വിശദീകരിക്കുന്ന മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കേരളം ലജ്ജിച്ച് തലതാഴ്ത്തി. മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയുടെ നിലവാര തകര്‍ച്ച നാടിന്‍റെ പ്രതീക്ഷകളെ വല്ലാതെ തകിടം മറിച്ചു. കോവിഡ് മഹാമാരിയിൽ വിറുങ്ങലിച്ചു നിൽക്കുന്ന ജനതയുടെ നെഞ്ചത്തു കാലമർത്തി നിന്നായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രത്യേക ‘ആക്ഷൻ’ എന്നു പറയാതെ തരമില്ല.

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ മുഖ്യമന്ത്രിക്കു നൽകിയ മറുപടിയിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയത്തില്‍ ക്രിമിനല്‍വല്‍ക്കരണത്തിന്‍റെ ആഴം ബോദ്ധ്യപ്പെടുത്തുന്നു. തുടര്‍ന്ന് പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ ഷാജി നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സാക്ഷിയെ തന്നെ മരവിപ്പിച്ചു. എതിർ ശബ്ദങ്ങൾ ഉന്നയിക്കുന്നവരെ അധികാര രാഷ്ട്രീയത്തിനായി ഊരുവിലക്കിയും അരുംകൊല ചെയ്തും ഭയവിഹ്വലമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചു നേടുന്ന രാഷ്ട്രീയ മേൽക്കോയ്മയാണു യഥാർഥ ഫാസിസം. കൊല്ലപ്പെടുന്നവരുടെ ശവസംസ്കാരത്തിനു വൈദ്യുതിയും പെട്രോമാക്സും വിലക്കിയും ഉന്മൂലന സിദ്ധാന്തത്തിലുടെ അധീശത്വം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന ഈ ഫാസിസ്റ്റ് രാഷ്ട്രീയം നാടിനാപത്താണ്.

അത്തരമൊരു രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ തുടര്‍ ഭരണം ലഭിക്കുമ്പോള്‍ ആശങ്കയുടെ ആഴം വല്ലാതെ വർധിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കായികമായി ഉന്മൂലനം ചെയ്യുന്നതിനുളള ക്രിമിനല്‍ ആക്ഷനുകളില്‍ നേരിട്ടു പങ്കാളിയായ ഒരാള്‍ പാര്‍ട്ടിയെയും ഭരണത്തെയും കൈവെളളയിലൊതുക്കി സഹപ്രവര്‍ത്തകരായ കഴിവുളള മുഴുവന്‍ നേതാക്കളെയും അപ്രസക്തരാക്കി ഏകച്ഛത്രാധിപതിയായി അധികാരത്തില്‍ തുടരുന്നുവെന്ന അത്യന്തം ആപത്ക്കരമായ രാഷ്ട്രീയമാണ് കെ. സുധാകരന്‍റെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിയുന്നത്.

സുസംഘടിതമായ പി.ആര്‍ മാനേജ്മെന്‍റിലൂടെ കരുതലിന്‍റെ കാവലാള്‍ എന്ന നിലയില്‍ പുതുതലമുറയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്ന ഊതിവീര്‍പ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തില്‍ തകര്‍ന്നു വീണത്. വര്‍ഗ്ഗതാല്പര്യങ്ങളെ തമസ്ക്കരിച്ച് മൂലധന ശക്തികളുടെ തോളിൽ കയ്യിട്ടു നടത്തിയ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ച പാര്‍ട്ടി എസ്റ്റാബ്ലിഷ്മെന്‍റുകളും ശത കോടികളുടെ സമ്പത്തും അതു നല്‍കുന്ന ആര്‍ഭാടജീവിതവും അതിവിദൂരമല്ലാത്ത ഭാവിയില്‍ ജനാധിപത്യ പുരോഗമന മനസ്സുകള്‍ തിരിച്ചറിയും. ആ ദൗത്യത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ കെപിസിസി പ്രസിഡന്‍റിന്‍റെ ഇടപെടല്‍.

 

https://www.facebook.com/nkpremachandran/photos/a.635164196554682/5593796930691359/