വിവാദ ഉത്തരവിന്‍റെ പേരില്‍ മുറിച്ചത് 15 കോടിയുടെ മരങ്ങള്‍ ; റവന്യൂ വകുപ്പിന് വീഴ്ചയെന്നും റിപ്പോർട്ട്

Jaihind Webdesk
Sunday, June 27, 2021

തിരുവനന്തപുരം : വിവാദ റവന്യൂ ഉത്തരവിന്റെ പേരില്‍ നഷ്ടമായത് 15 കോടിയുടെ മരങ്ങളെന്ന് റിപ്പോര്‍ട്ട്. മുറിച്ച മരങ്ങളില്‍ 90 ശതമാനം തേക്കും ഈട്ടിയുമെന്ന് കണ്ടെത്തല്‍. അനധികൃത മരംമുറി നടന്നത് 9 ജില്ലകളില്‍. മരംകൊള്ള തടയുന്നതില്‍ റവന്യൂ വകുപ്പിന് വീഴ്ച്ചപറ്റിയെന്നും വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.

റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് വനം വിജിലൻസ് റിപ്പോർട്ടിലുള്ളത്. വിജിലൻസ് പിസിസിഎഫ് ഗംഗാ സിങ് സംസ്ഥാന വ്യാപകമായി നടന്ന മരംമുറിയെക്കുറിച്ച് അന്വേഷണം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 15 കോടിയുടെ മരങ്ങൾ മുറിച്ചു എന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. പട്ടയ റവന്യൂ ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. ആകെ 1900 മീറ്റർ ക്യൂബ് മരങ്ങൾ മുറിച്ചു, 1600 മീറ്റർ ക്യൂബ് തേക്കും 300 മീറ്റർ ക്യൂബ് ഈടിയും മുറിച്ചു. പട്ടയ നിബന്ധനകൾക്ക് വിരുദ്ധമായാണ് മരം മുറിച്ച് കടത്തിയത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വയനാട്, ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപകമായ മരംമുറി ഉണ്ടായത്. നിലവിൽ മരം രജിസ്റ്റർ വനംവകുപ്പിൻ്റെ കൈവശം ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിച്ചു കടത്തിയ മരങ്ങളിൽ ഏഴര കോടിയുടെ മരങ്ങൾ തിരിച്ചുപിടിച്ചു. 20% തേക്ക് തിരിച്ചുപിടിക്കാൻ ആയെങ്കിലും നേര്യമംഗലം അടിമാലി എന്നിവിടങ്ങളിൽനിന്നും കടത്തിയ മരങ്ങൾ പൂർണമായും കണ്ടെത്താനായിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് പാസ് അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണ് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പട്ടയം നൽകുമ്പോൾ ഭൂമിയുള്ള മരങ്ങളുടെ പട്ടിക വനംവകുപ്പിന് നൽകണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സംസ്ഥാന വ്യാപകമായി നടന്ന മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് വനം വിജിലൻസ് റിപ്പോർട്ടിലുണ്ട്. രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന ആദ്യ അഴിമതിയാരോപണം ശരി വെക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്.