മുട്ടിൽ മരംമുറിക്കേസിലെ ‘ധർമ്മടം ബന്ധം’ പുറത്ത് ; ദീപക് ധർമ്മടം പ്രതികളുമായി സംസാരിച്ചത് 107 തവണ ; രേഖകൾ ജയ്ഹിന്ദ് ന്യൂസിന്

Jaihind Webdesk
Wednesday, August 25, 2021

തിരുവനന്തപുരം : മുട്ടിൽ മരംമുറിക്കേസിലെ ‘ധർമ്മടം’ ബന്ധം പുറത്ത്. മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടത്തിന് പ്രതികളുമായുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ദീപക് ധർമ്മടം പ്രതികളുമായി 107 തവണ ഫോണില്‍ സംസാരിച്ചു. പ്രതികളും എൻ.ടി സാജനും തമ്മിൽ 86 തവണയും സംസാരിച്ചു. മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമായുള്ള ഫോൺ രേഖകൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

മരംമുറി കേസ് അട്ടിമറിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ച ‘ധർമ്മടം’ ബന്ധം സംസ്ഥാന സർക്കാരും സിപിഎമ്മും തള്ളുമ്പോഴാണ് ഫോൺരേഖ പുറത്താകുന്നത്. വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതികളായ ആന്‍റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനും തമ്മിൽ നാല് മാസത്തിനിടെ ഫോൺ വിളിച്ച് സംസാരിച്ചത് 86 തവണ. കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണ ഫോണിൽ വിളിച്ചു. ഇതിനിടയിൽ മൂവരും തമ്മിൽ പല തവണ കൂടിക്കാഴ്ചയും നടത്തിട്ടുണ്ട്.

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ചേ‍ർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇതിലെ ഗൂഢാലോചന അടിവരയിടുന്നതാണ് ഫോൺസംഭാഷണത്തിൻ്റെ വിവരങ്ങൾ.
മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയിൽ കുടുക്കുകയായിരുന്നു. സമീർ ചുമതലയേൽക്കും മുമ്പുള്ള മരംമുറിയില്‍  പ്രതികളുമായി ചേർന്ന് സാജൻ സമീറിനെതിരെ റിപ്പോർട്ട് സമർപ്പിച്ചത് ഫെബ്രുവരി 15ന് ആണ്. ഇതേ ദിവസം സാജനും ആൻ്റോ അഗസ്റ്റിനും തമ്മിൽ 12 തവണ ഒരു മണിക്കൂറിലേറെ ഫോണിൽ സംസാരിച്ചു. ഫെബ്രുവരി 14 നും മെയ് 26 നും ഇടയിൽ 86 തവണയും സംസാരിച്ചതായി രേഖകളിൽ നിന്ന് വ്യക്തമാകുന്നു.

സാജൻ്റെ ഔദ്യോഗിക നമ്പറിലും പേഴസ്ണൽ നമ്പറിലുമായിട്ടായിരുന്നു ആൻ്റോയുമായുള്ള സംസാരം. ദീപക് ധ‍ർമ്മടവും പ്രതികളായ ആൻ്റോ സഹോദരങ്ങളും തമ്മിൽ ഫെബ്രുവരി 1 മുതൽ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരംമുറിയിൽ കേസെടുക്കാൻ ദീപക് ധർമ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു. ഇതേദിവസം ആൻ്റോ അഗസ്റ്റിനും ദീപകും തമ്മിൽ സംസാരിച്ചത് അഞ്ച് തവണയാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഫെബ്രുവരി 8ന് രജിസ്റ്റർ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ഇവരെന്ന ബോധ്യത്തോടെയാണ് സംഭാഷണമെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോ‍ർട്ടിൽ പറയുന്നത്. ആൻ്റോ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സാജൻ മണിക്കുന്ന് മലയിലെത്തിയത്. മരം മുറി അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന റിപ്പോർട്ടുണ്ടായിട്ടും സാജനെതിരെ സർക്കാർ സ്വീകരിച്ചത് സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ്.