ഡിസിസി ജനറൽ സെക്രട്ടറിയും പെരുംപഴുതൂര്‍ അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡ് അംഗവുമായ മാരായമുട്ടം സുരേഷിനു നേരെ സിപിഎം വധശ്രമം. സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം ഗുണ്ടകൾ ആക്രമം അഴിച്ചുവിടുകയായിരുന്നു. തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കപ്പെട്ട മാരായമുട്ടം സുരേഷിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. സുരേഷിന് പുറമെ ആക്രമിക്കപ്പെട്ട സജിലാല്‍, രാഗേഷ് എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുംപഴുതൂര്‍ അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം ശ്രമം തടയാന്‍ മാരായമുട്ടം സുരേഷും കൂട്ടരും ശ്രമിച്ചതോടെയാണ് ഇവരെ ആക്രമിച്ചത്. 20നാണ് സൊസൈറ്റി തെരഞ്ഞെടുപ്പ്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആരോപണം ഉയരുന്നു.