വോട്ടര്‍പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, February 13, 2020

അപാകതകള്‍ മാത്രമുള്ളതും കാലഹരണപ്പെട്ടതുമായ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും 2015 ലെ വോട്ടര്‍പട്ടിക തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അടിസ്ഥാനമാക്കണ്ടെന്ന വിധിയെ ജനാധിപത്യബോധമുള്ള എല്ലാവരും സ്വാഗതം ചെയ്യുവെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

2015 ലെ വോട്ടര്‍ പട്ടികയില്‍ ഉറച്ച് നിന്നുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാരും ഉദോഗസ്ഥരും സി.പി.എമ്മും ശ്രമിച്ചത്. ജനാധിപത്യതത്വങ്ങളെ ലംഘിച്ച് മുന്നോട്ട് പോയ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയ കോടതിവിധി.

വോട്ടവകാശം പൗരന്‍റെ മൗലികാവകാശമാണ്. അത് ശരിയായി ഉപയോഗിക്കാനുള്ള പൗരന്‍റെ അവകാശം കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്ന പരാജയഭീതിയാണ് സംസ്ഥന സര്‍ക്കാരിനും സി.പി.എമ്മിനും. വോട്ടര്‍മാരുടെ ന്യായമായ അവകാശത്തിനായി കോടതിയില്‍ കോണ്‍ഗ്രസിനുവേണ്ടി നിയമപോരാട്ടം നടത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ റ്റി.ആസിഫ് അലിയെ അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.