പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം 2020 പിന്‍വലിക്കണം: പ്രധാനമന്ത്രിയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കത്ത്

Jaihind News Bureau
Tuesday, August 11, 2020

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം 2020 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കത്തയച്ചു.

ഇ.ഐ.എ2020 കരട് സംബന്ധിച്ച് പരിസ്ഥിതി വനം മന്ത്രി മുന്നോട്ടുവച്ച നിലവിലെ വ്യവസ്ഥകള്‍ കേരള സംസ്ഥാനത്തിന്റെ മരണമണി മുഴക്കമായിരിക്കും.കേരളം 2018നും 2020നും ഇടയില്‍ മൂന്ന് പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവനും വീടും ഉപജീവനവും നഷ്ടപ്പെട്ടു. ഇടുക്കി ജില്ലയിലെ മുന്നാറിലെ പെട്ടിമുടിയിലെ മണ്ണിടിച്ചില്‍ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്നും കാണാതായവരെ കണ്ടെടുത്തിട്ടില്ല.

അനധികൃത ക്വാറികളുടെ പ്രവര്‍ത്തനവും അനിയന്ത്രിതമായി മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നതും പരിസ്ഥിതിയെ നശിപ്പിക്കുകയാണെന്നും അത് പ്രകൃതിക്ഷോഭത്തിന് കാരണമാകുന്നൂവെന്നും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മറ്റ് സംഘടനകള്‍ തുടങ്ങിയവരുമായി ഒരു ചര്‍ച്ചയും നടത്താതെ ഇത്തരമൊരു കരട് വിജ്ഞാപനം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മനസിലാകുന്നില്ല. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ഈ കരട് വിജ്ഞാപനത്തിലെ വ്യവസ്ഥ. ഇത് യാഥാര്‍ത്ഥ്യമായാല്‍ കഷ്ടപ്പെടേണ്ടിവരുന്നത് ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പിന്നാക്കം നില്‍ക്കുന്നവരുമാണെന്നും മുല്ലപ്പള്ളി കത്തില്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. അതിനാലാണ് ഈ വിജ്ഞാപനത്തിനെതിരായി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത്.ഇ.ഐ.എ കരട് സംബന്ധിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കു കൂടുതല്‍ സമയം നല്‍കാന്‍ പരിസ്ഥിതി വനം മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും മുല്ലപ്പള്ളി കത്തില്‍ ആവശ്യപ്പെട്ടു.