കേരള പോലീസ് നാഥനില്ലാ കളരിയായി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, June 15, 2019

Mullappally-Ramachandran-23

കേരള പോലീസ് നാഥനില്ലാ കളരിയായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുന്‍കേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും സേനയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ട്. പോലീസ് സേനയില്‍ പൂര്‍ണ്ണമായും നിയമവാഴ്ച നഷ്ടമായി. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയായ വ്യക്തി ഡി.ജി.പി ആയിരിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും സേനയില്‍ ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ജാതിപ്പേര് വിളിച്ച് പീഡിപ്പിക്കുന്നതിനാല്‍ സേനയില്‍ തുടരാന്‍ കഴിയില്ലെന്നും ജോലി ഉപേക്ഷിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ എ.ആര്‍. ക്യാംപിലെ സിവില്‍ പോലീസ് ഉദ്യേഗസ്ഥന്‍ കത്തുനല്‍കിയെന്ന വാര്‍ത്ത അത് പോലീസ് സേനയ്ക്ക് അപമാനമാണ്. അസ്പര്‍ശതയ്ക്കെതിരെയും ജാതിവ്യവസ്ഥക്കെതിരെയും നിയമനിര്‍മ്മാണം കൊണ്ടുവരികയും നവോത്ഥാനം നടപ്പിലാക്കുകയും ചെയ്ത കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണിത്. പ്രതിഷേധാര്‍ഹമായ നടപടിയാണ് എ.ആര്‍. ക്യാംപില്‍ നിന്നും ഉണ്ടായത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഉദ്യോഗസ്ഥര്‍ക്ക് സുഗമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടവരാണ് അവരെ പീഡിപ്പിക്കുന്നത്. ഇതിന് മാറ്റം ഉണ്ടാകണം. വേണ്ടിവന്നാല്‍ അതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തിന് ശേഷം കേരളത്തില്‍ സവര്‍ണ്ണ അവര്‍ണ്ണയുദ്ധം നടക്കുന്നുവെന്ന പ്രസ്താവനയിലൂടെ കേരളത്തില്‍ വീണ്ടും ജാതിചിന്ത വളര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയാണ്. പോലീസിന് മജീസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഗുണം ചെയ്യില്ല. പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ട കേരള പോലീസ് ഈ അധികാരം ദുരുപയോഗം ചെയ്യാനിടയുണ്ട്. അതിനാല്‍ ഇത്തരമൊരു നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.