തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം ഇരട്ടിയായി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, April 3, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം ഇരട്ടിയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ ജനം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ജനങ്ങളില്‍ നിന്നും ഒരുപാട് അകന്നുപോയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലേത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വാക്കും പ്രവര്‍ത്തിയും രണ്ടായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം.ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കാള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താല്‍പ്പര്യം ആഢംബരത്തിലും ധൂര്‍ത്തിലുമായിരുന്നു.

കേരളത്തിന്റെ യശസ്സ് ദേശീയതലത്തില്‍ തകര്‍ത്തു. സ്വര്‍ണ്ണക്കടത്തിന് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കൂട്ടുനിന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യം. കോവിഡ് കാലത്തും പോലും അഴിമതിയില്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധ. ഡാറ്റകച്ചവടവും ആഴക്കടല്‍ മത്സ്യബന്ധന കാരാറും ഒടുവില്‍ പുറത്തു വന്ന ഉയര്‍ന്ന നിരക്കില്‍ അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള കാരാറും അഴിമതി മണക്കുന്നതാണ്. ഇൗ ഇടപാടുകളിലെ ക്രമക്കേട് പ്രതിപക്ഷം കൈയ്യോടെ പിടികൂടിയപ്പോള്‍ വ്യക്തമായ വിശദീകരണം കേരളീയ പൊതുസമൂഹത്തിന് നല്‍കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല.

വികസനം തൊട്ടുതീണ്ടാത്ത അഞ്ചുവര്‍ഷമാണ് കടന്ന് പോയത്.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വമ്പന്‍ പദ്ധതികളെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.സര്‍ക്കാര്‍ ജോലിക്കായി യുവാക്കള്‍ തെരുവിലിറങ്ങി സമരം ചെയ്തതും സമൂഹം മറന്നിട്ടില്ല.സ്വന്തക്കാരെയും ബന്ധുക്കളേയും പാര്‍ട്ടി അനുഭാവികളേയും സര്‍ക്കാര്‍ ജോലിയില്‍ പിന്‍വാതില്‍ വഴി തിരുകിക്കയറ്റി.കേരളത്തിന്റെ ആരോഗ്യമേഖലയെ ഇടതുസര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞു.

മദ്യ-ക്വാറി മാഫിയകള്‍ക്ക് ആശ്വാസമായിരുന്നു പിണറായിയുടെ ഭരണകാലം.മനുഷ്യനിര്‍മിത പ്രളയത്തില്‍ ജനങ്ങളെ മുക്കിക്കൊന്ന സര്‍ക്കാരാണിത്.അഞ്ചൂറോളം പേരുടെ മരണത്തിനും അരലക്ഷം കോടിയുടെ നാശനഷ്ടങ്ങള്‍ക്കും ഇടവരുത്തിയതിന് ഉത്തരവാദി ഈ സര്‍ക്കാര്‍ തന്നെയാണ്. അതിന് തെളിവാണ് ബംഗ്ലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്.

പാവപ്പെട്ട നികുതി ദായകന്റെ പണവും അതിനുപുറമെ കോടികളുടെ കടം എടുത്തും ധൂര്‍ത്തു നടത്തിയതാണ് ഈ സര്‍ക്കാരിന്റെ ഭരണ നേട്ടം.മാര്‍ച്ച് മാസത്തില്‍ മാത്രം 8000 കോടി കടം എടുത്ത ശേഷം ട്രഷറിയില്‍ 5000 കോടി മിച്ചമുണ്ടെന്ന് പറയുന്നത് വലിയ തമാശയാണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം ഇതുവരെ 3.28 ലക്ഷം കോടിയാണ്. ഇതിനെല്ലാം പുറമെയാണ് കിഫ്ബിയെടുത്ത 12000 കോടിയുടെ കടം. ചുരുക്കത്തില്‍ രണ്ടു ലക്ഷം കോടിരൂപയാണ് പിണറായി സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടബാധ്യതയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് സഖാവെന്ന വിളിപ്പേര് പോലും ഇഷ്ടമല്ല.അതുകൊണ്ടാണ് അദ്ദേഹം ക്യാപ്റ്റനെന്ന് സ്വയംവിശേഷിപ്പിക്കുന്നത്.വ്യക്തി ആരാധനയില്‍ അഭിരമിക്കുന്ന നേതാവായി മുഖ്യമന്ത്രിമാറി. കോടിയേരി ബാലകൃഷ്ണനും പി ജയരാജനും കാനം രാജേന്ദ്രനും ക്യാപ്റ്റന്‍ പദപ്രയോഗത്തെ തള്ളിക്കളയുമ്പോള്‍ തന്നെ ക്യാപ്റ്റനെന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.ഇല്ലാത്ത പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ 800 കോടി ചെലവാക്കിയ മുഖ്യമന്ത്രിയില്‍ നിന്നും ഇതിനപ്പുറം ഒരു മറുപടി പ്രതീക്ഷിക്കേണ്ടതില്ല. ബിംബവത്കരണത്തില്‍ വിശ്വസിച്ചവരാണ് ലോകം കണ്ട ഏറ്റവും വലിയ സേച്ഛാധിപതികളായ ഹിസ്‌ററലറും മുസ്സോളിനും സ്റ്റാലിനും. അവരുടെ കോപ്ലക്‌സ് തന്നെയാണ് മുഖ്യമന്ത്രിയിലും പൂര്‍ണ്ണമായി സ്വാധീനിച്ചത്. അതുകൊണ്ടാണ് താന്‍ അദ്ദേഹത്തെ തുടരെത്തുടരെ സര്‍വാധിപതിയെന്ന് വിശേഷിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ തികഞ്ഞ ശുഭാപ്തി വിശ്വാസവും വിജയ പ്രതീക്ഷയുമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും.രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ തടിച്ച് കൂടിയ ജനസാഗരം അതിന് തെളിവാണ്.കൃത്രിമമായി വാഹനങ്ങളില്‍ കൊണ്ടുവന്ന നിര്‍ജീവ ജനക്കൂട്ടം അല്ലയിത്. ഹര്‍ഷാരവം മുഴക്കി കോണ്‍ഗ്രസിനും യുഡിഎഫിനും പിന്തുണ പ്രഖ്യാപിക്കുന്ന ജനസാഗരമാണിത്. മാറ്റത്തിനായി ജനം ആഗ്രഹിക്കുന്നു.സര്‍ക്കാരുകളുടെ കടമയായ ക്ഷേമ പെന്‍ഷനും കിറ്റ് വിതരണത്തിനും അതീതമായി ജനം പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു.പരാജയ ഭീതികൊണ്ടാണ് സിപിഎം സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയത്.ആ സഖ്യത്തിന്റെ ബലത്തിലാണ് കേരളത്തില്‍ 35 സീറ്റ് നേടുമെന്ന് ബിജെപി അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മും ബിജെപിയും ഒന്നായി പ്രവര്‍ത്തിക്കുന്നു.പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ ജനം നിരാശരും ദുഖിതരുമാണ്. ഒന്നും പറയാന്‍ കഴിയാതെ സിപിഎമ്മുമായുള്ള രഹസ്യ ബന്ധം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്ന രൂപത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗവും ശരീരഭാഷയുമെല്ലാം. ഇതിനെല്ലാം എതിരായ ജനവിധിയാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.