ചട്ടം മാറ്റിയെഴുതി മുഖ്യമന്ത്രി ധൂര്‍ത്ത് നടത്തുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, February 8, 2021

 

തിരുവനന്തപുരം : സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തിന് ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏഴുപേരുടെ നിയമനം അംഗീകരിക്കാന്‍ ചട്ടം മാറ്റിയെഴുതിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമവകുപ്പുമായി ആലോചിക്കാതെയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സാറ്റാഫിന്റെ എണ്ണം 37 ആക്കിയത്. മുഖ്യമന്ത്രിയെന്ന ഏകാധിപതിയുടെ മുന്നില്‍ മന്ത്രിസഭ തന്നെ അപ്രസക്തമാവുകയാണ്.പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന്റെ അടിസ്ഥാന രേഖയായ സ്‌പെഷല്‍ റൂളില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി,പ്രസ് അഡ്വസൈര്‍,പ്രസ് സെക്രട്ടറി,പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ സ്റ്റാഫ് എന്നിങ്ങനെയുള്ള തസ്തികകളില്ല.ഇത് മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലത്തില്‍ മാത്രം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പെന്‍ഷന്‍ ലഭിക്കത്തക്കവിധം ഏഴുപേരുടെ നിയമനം നടത്തിയത്.

ഒരു ലക്ഷം മുതല്‍ 1.20 ലക്ഷം വരെയാണ് ഇവരുടെ ശമ്പളം. പാഴ്‌ചെലവുകള്‍ ചുരുക്കുന്നതിനായി പേഴ്‌സനല്‍ സാറ്റാഫില്‍ 25 പേരെയേ നിയമിക്കൂയെന്ന് തീരുമാനമെടുത്തവരാണ് ഇപ്പോള്‍ സര്‍ക്കാരിന് ഭാരിച്ച സാമ്പത്തിക നഷ്ടം വരുത്തുന്ന ധൂര്‍ത്ത് നടത്തിയത്.ഇതിന് പുറമെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന സൈബര്‍ പടയാളികളായ പത്തോളം പേരെ സ്ഥിരപ്പെടുത്താനും നീക്കം നടത്തുന്നുണ്ട്.ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും ധൂര്‍ത്തും യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കും.ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ ഉറപ്പായും അന്വേഷണം നടത്തി നിയമനങ്ങള്‍ റദ്ദാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഞ്ചു വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്.പിഎസ്സ്‌സിയെ നോക്കുകുത്തിയാക്കിയാണ് ഈ നിയമനങ്ങളെല്ലാം നടന്നത്.നിയമനം കാത്ത് നിരാശരായി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന അഭ്യസ്തവിദ്യരുള്ള നാടാണിതെന്ന് മുഖ്യമന്ത്രി മറക്കരുത്. യുവാക്കളെ വഞ്ചിച്ച സര്‍ക്കാരിനെതിരായ ജനവിധിയാണ് ഈ സര്‍ക്കാരിനെ കാത്തിരിക്കുന്നത്.ഭരണ പരിഷ്‌കാര കമ്മിഷനായി സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് 9.69 കോടി രൂപയാണ്.ഇതുകൊണ്ട് കേരളത്തിന് എന്തുഗുണമാണ് ലഭിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് വഴിയും കോടികളാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടായത്.ഇതുവരെ 17 കോടിയിലേറെ തുക വാടകയായി നല്‍കി.ഒരു വര്‍ഷത്തിനിടെ ആകെ പറന്നത് 8 തവണ മാത്രം.ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് വാടക.നിശ്ചിത മണിക്കൂറിന് മുകളിലുള്ള ഓരോ അധിക മണിക്കൂറിനും 67000 രൂപയും നല്‍കുന്ന വ്യവസ്ഥയിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. ഹെലികോപ്റ്റര്‍ ധൂര്‍ത്തിനെ കുറിച്ച് തുടക്കം മുതല്‍ മുറവിളി കൂട്ടിയ തന്റെ വാക്കുകള്‍ ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്.പ്രളയം കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ക്ക് ഇപ്പോഴും സഹായം ലഭിക്കാതിരിക്കുമ്പോഴാണ് കോടികള്‍ അനാവശ്യമായി സര്‍ക്കാര്‍ പാഴാക്കി കളയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.