സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എം-ബി.ജെ.പി ധാരണ: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, July 27, 2020

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് ഉറച്ചുവിശ്വസിക്കുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.എം.പി സ്ഥാപക സമ്മേളനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു.

https://youtu.be/Y6dF19djVlM

രാജ്യദ്രോഹ കേസിന്‍റെ അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് സംശയത്തിന്‍റെ വിരല്‍ നീളുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേസ് അനന്തമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ഉത്തരവിനായി കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. പ്രധാനമന്ത്രിയും അമിത് ഷായും അജിത് ഡോവലുമടങ്ങുന്ന മൂവര്‍ സംഘമാണ് ഡല്‍ഹിയില്‍ നിന്നും ഈ കേസ് നിയന്ത്രിക്കുന്നത്.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ നീക്കുപോക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അന്വേഷണത്തില്‍ ഭയപ്പാടില്ലെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം കാബിനറ്റിലൂടെ ആവശ്യപ്പെടുന്നില്ല. സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനും താല്‍പ്പര്യമില്ല. ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ സാധിക്കൂയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്‍റലിജന്‍സ് സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സംശയ നിഴലിലുള്ള യു.എ.ഇ ആറ്റാഷെ ഇന്ത്യയില്‍ നിന്നത് രക്ഷപ്പെട്ടത്. ഇത് നാണക്കേടാണ്. വിദേശമന്ത്രാലയത്തിനും കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കും ഈ കാര്യത്തിലുണ്ടായ വീഴ്ച ചെറുതല്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധത്തോടൊപ്പം രാഷ്ട്രീയ അഴിമതിയും തുറന്നുകാട്ടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ബിജെപിയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറാകണം.

കള്ളക്കടത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ മുഖ്യമന്ത്രിക്കാവില്ല. ഉന്നതരുടെ സ്വാധീനമില്ലാതെ എങ്ങനെയാണ് പ്രതികളായ സ്വപ്‌നയും സന്ദീപും ബാംഗ്ലൂരിലെത്തിയത്. സ്വര്‍ണ്ണക്കടത്തിന്‍റെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എമ്മുമായി ആശയപോരാട്ടം നടത്തി രൂപം കൊണ്ട പ്രസ്ഥാനമാണ് സി.എം.പി. എം.വി രാഘവനെപ്പോലെ കമ്മ്യൂണിസ്റ്റുകാര്‍ വേട്ടയാടിയ മറ്റൊരു കമ്മ്യൂണിസ്റ്റിനെ കേരളം കണ്ടിട്ടില്ല. നിരവധി തവണ എം.വി.ആറിനെ വധിക്കാന്‍ സി.പി.എം ശ്രമം നടത്തി. കോണ്‍ഗ്രസും മുസ്ലീംലീഗും ഉള്‍പ്പെടുന്ന യു.ഡി.എഫ് എം.വി.ആറിന് സംരക്ഷണം നല്‍കിയില്ലാ ഇരുന്നെങ്കില്‍ സി.പി.എം വെട്ടിവീഴ്ത്തിയ ടി.പി.ചന്ദ്രശേഖരനെക്കാള്‍ ദാരുണ അന്ത്യം അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നു.ടി.പി.ചന്ദ്രശേഖരന്റെ രക്തത്തിനായി ദാഹിച്ച നടന്ന ഭീരുക്കള്‍ തന്നെയാണ് എം.വി.ആറിന്റെ രക്തത്തിനായി അന്ന് ഓടിനടന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം കാലഹരണപ്പെട്ടെതാണെന്നും ഇനിവേണ്ടത് ജനാധിപത്യ കമ്മ്യൂണിസമാണെന്നും നിലപാടെടുത്ത പ്രസ്ഥാനമാണ് സി.എം.പി. വികസന കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയും സ്റ്റാലിനിസ്റ്റ് പാത ഉപേക്ഷിക്കാനും തയ്യാറായി. വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ സി.എം.പിയുടെ നിലപാട് ശരിയാണെന്ന് ബോധ്യമാകും.

ആരേയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് സി.പി.എമ്മും എല്‍.ഡി.എഫും. കേരള കോണ്‍ഗ്രസിനേയും മുസ്ലീംലീഗിനേയും അവര്‍ സ്വാഗതം ചെയ്യുന്നു.ത്രീവ്രനിലപാടുകളുടെ സംഘടനകളായ എസ്.ഡി.പി.ഐ,പി.ഡി.പി,വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുമായി സി.പി.എം ഒളിഞ്ഞും തെളിഞ്ഞും ധാരണയുണ്ടാക്കി.

സി.പി.എമ്മിന്റെ ജീര്‍ണ്ണത, മുതലാളിത്ത ചങ്ങാത്തം, ഇന്ത്യയില്‍ സി.പി.എമ്മിന് ഉണ്ടായ അപചയം എന്നിവയെ കുറിച്ച് സത്യസന്ധമായ ഒരു ചര്‍ച്ചയും സി.പി.എം കേന്ദ്ര നേതൃത്വം നടത്തുന്നില്ല. കേരളത്തിലെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് അപമാനമാണ്. അഴിമതിയുടെ തുടര്‍ക്കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയായ സി.പി.എം മുതലാളിത്വത്തിന്റെ പാതയില്‍ ദ്രുതഗതിയില്‍ സഞ്ചരിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. നിലപാടിലെ കാപട്യവും ആശയ വ്യതിയാനവുമാണ് ഇപ്പോഴത്തെ സി.പി.എമ്മിന്റെ മുഖമുദ്ര.അടിമുടി അഴിമതി.ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് ഇപ്പോള്‍ സി.പി.എം സര്‍ക്കാരിനെ നയിക്കുന്നത്. ഒരു പുതിയ അധികാരവര്‍ഗ്ഗം തഴച്ച് വളരുന്നു.പട്ടിണി പാവങ്ങളെ വഞ്ചിക്കുകയും തൊഴിലാളികളെ ഒറ്റുകൊടുക്കയും ചെയ്യുന്നു.മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ഓഫീസുമെല്ലാം ദേശദ്രോഹികളുടെ സ്വാധീനത്തിലാണ്. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ വഞ്ചിക്കപ്പെടുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍,കര്‍ഷകര്‍,മത്സ്യത്തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും ഇപ്പോഴത്തെ ഭരണത്തില്‍ അസന്തുഷ്ടരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.