വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി നവമാധ്യമങ്ങളിലൂടെ ഊതിവീര്‍പ്പിച്ച ബലൂണ്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, October 6, 2019

Mullapaplly-Ramachandran

 

Fനവമാധ്യമങ്ങളിലൂടെ ഊതിവീര്‍പ്പിച്ച ബലൂണാണ് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാലയില്‍ വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ചിട്ടയായ പി.ആര്‍ വര്‍ക്കാണ് മേയര്‍ക്കുവേണ്ടി സി.പി.എം നടത്തിയത്. മേയര്‍ തിരുവനന്തപുരം നഗരസഭയ്ക്ക് നല്‍കിയ സംഭാവന എന്തെന്ന് വ്യക്തമാക്കാന്‍ സി.പി.എമ്മിനെ വെല്ലുവിളിക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് ഇന്ത്യക്ക് മുഴുവന്‍ ശുചിത്വത്തിന് മാതൃകയായ തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. മാലിന്യങ്ങളുടേയും ഡെങ്കു പനിയുടേയും തലസ്ഥാനമായി തിരുവനന്തപുരം മാറി. രാജ്യത്തെ ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ 150 -ാം സ്ഥാനത്താണ് തിരുവനന്തപുരം. മാലിന്യസംസ്‌കരണത്തിലെ ഗുരുതരമായ വീഴ്ചയുടെ പേരില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് പതിനാലരക്കോടിയാണ് പിഴ ഈടാക്കിയത്. ഇതാണ് മേയറുടെ ഒരു നേട്ടം.

കുടിവെള്ളം കിട്ടാതെ നഗരവാസികള്‍ വലയുന്നു. 600 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് സിറ്റിക്കായി ഇതുവരെ ചെലവാക്കിയത് വെറും ആറ് കോടി മാത്രമാണ്. മേയര്‍ ബ്രോയുടെ കൃത്യവിലോപത്തിനുള്ള സംസാരിക്കുന്ന മറ്റൊരു തെളിവാണിത്. കൂടാതെ നഗരസഭയില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണം ഇതിനോടകം മേയര്‍ക്കെതിരെ ഉയര്‍ന്ന് കഴിഞ്ഞു. ഇതില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം ശക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിനായി എന്താണ് താന്‍ ചെയ്തിട്ടുള്ളതെന്ന് തുറന്നുപറയാന്‍ വി.കെ പ്രശാന്തിന് സാധിക്കുമോ. പ്രളയസമയത്ത് സംസ്ഥാനത്തെ ചെറുതും വലുതമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സന്നദ്ധസംഘടനകളും ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാണിച്ചു. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് എന്ത് നേട്ടമാണ് പ്രത്യേകമായി അവകാശപ്പെടാനുള്ളത്. നൂറുകണക്കിന് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളും നഗരവാസികളും നല്‍കിയ ദുരിതാശ്വാസ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റിവിട്ടു എന്നതിന് അപ്പുറം എന്ത് നേട്ടമാണ് മേയര്‍ക്കും നഗരസഭയ്ക്കും അവകാശപ്പെടാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്‍റെ അഭിപ്രായം അറിയാന്‍ തലസ്ഥാനവാസികള്‍ക്ക് അവകാശമുണ്ട്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി താനൊരു തികഞ്ഞ ഈശ്വരവിശ്വസിയാണെന്ന് തുറന്ന് പറയാന്‍ തന്‍റേടം കാട്ടിയത് പോലെ ഒരു തുറന്നുപറച്ചിലിന് വി.കെ പ്രശാന്ത് തയാറാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

ശബരിമലയുടെ പേരില്‍ സി.പി.എമ്മും ബി.ജെ.പിയും വിശ്വാസ സമൂഹത്തെ വഞ്ചിച്ചു. രണ്ടാമത് അധികാരത്തിലെത്തിയാല്‍ സുപ്രീം കോടതി വിധിമറികടക്കാന്‍ നിയമം കൊണ്ടുവരുമെന്ന പറഞ്ഞ ബി.ജെ.പി സ്ത്രീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ കൊണ്ടുവന്ന സ്വകാര്യബില്ലിനെ ഔദ്യോഗിക ബില്ലായി അംഗീകരിക്കാന്‍ പോലും തയാറായില്ല. എന്നാല്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ വിശ്വാസസംരക്ഷണ നിയമം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ മേയര്‍ ബ്രോയുടെ സ്ഥാനാര്‍ത്ഥിത്വം പോലും സി.പി.എമ്മിലെവിഭാഗീയതയുടെ ഭാഗമാണെന്ന് സി.പി.എമ്മുകാര്‍ തന്നെ അടക്കം പറയുന്നുണ്ട്. പ്രശാന്തിനെ പരാജയപ്പെടുത്തി അതിന്‍റെ പേരില്‍ മേയര്‍ സ്ഥാനം തട്ടിയെടുത്ത് ബന്ധുവിന് നല്‍കാന്‍ ഒരു മന്ത്രി ശ്രമിക്കുന്നുണ്ടെന്ന് അരമന രഹസ്യവും അങ്ങാടിപ്പാട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ശശി തരൂര്‍ എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.