തോമസ് ഐസക്കിന്‍റെ വാദം പൊളിയുന്നു; CDPQ – ലാവലിന്‍ ബന്ധത്തിന് ഒട്ടേറെ തെളിവുകളുമായി രാജ്യാന്തര മാധ്യമങ്ങളും

Jaihind Webdesk
Sunday, April 7, 2019

Thomas-Issac

സി.ഡി.പി.ക്യു കമ്പനിക്ക് ലാവ്‌ലിനുമായി ബന്ധമില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ വാദം പൊളിയുന്നു. ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഒട്ടേറെ തെളിവുകൾ രാജ്യാന്തര മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. ലാവലിന്‍റെ 20 ശതമാനം ഓഹരികളാണ് സിഡിപിക്യൂവിനുള്ളത്.

ലാവലിന്റെ 20 ശതമാനം ഓഹരികളാണ് സിഡിപിക്യൂ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയൻ പ്രതിക്കൂട്ടിലാകാൻ ഇടയാക്കിയ എസ്എൻസി ലാവലിൻ കമ്പനിയും സർക്കാർ സംരഭമായ കിഫ്ബിയിൽ ഇപ്പോൾ കോടികളുടെ നിക്ഷേപം നടത്തിയ സിഡിപിക്യൂവും തമ്മിൽ ഒരു ബന്ധവുമില്ല എന്നായിരുന്നു ഇന്നലെ ധനമന്ത്രിയുടെ ആദ്യ പ്രതികരണം.

എന്നാൽ ഇരു കമ്പനികളെയും സംബന്ധിച്ച് രാജ്യാന്തര മാധ്യമങ്ങൾ പലപ്പോഴായി പ്രസിദ്ധീകരിച്ച വാർത്തകളിൽ നിന്ന് ബന്ധം വ്യക്തമാണ്. ഇക്കഴിഞ്ഞ വർഷത്തെ വാർഷിക പെൻഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെനെക്കുറിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ടിൽ ലാവലിൻ സിഇഒ പറയുന്നത് സിഡിപിക്യൂ ലാവലിന് ഉറച്ച പങ്കാളിയാണ് എന്നാണ്. പ്രമുഖ കനേഡിയൻ പത്രം പറയുന്നതും ഇരു കൂട്ടരും തമ്മിലുള്ള ഓഹരി പങ്കാളിത്തത്തിന്റെ വാർത്തയാണ്. അഴിമതിയുടെ പേരിൽ ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന ലാവലിൻ കമ്പനിയോ സിഡിപിക്യൂവോ ഇതുവരെയും ഈ വർത്തകളൊന്നും തിരുത്തിയിട്ടില്ല എന്നതാണ് വാസ്തവം. സാഹചര്യം ഇങ്ങനെ നിലനിൽക്കെയാണ് ഇരു കമ്പനികളും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയത്. തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇത് ആവർത്തിച്ചു.

എന്നാൽ സമൂഹ മാധ്യമങ്ങളിലും വിഷയം ചർച്ചയായി, പാർട്ടിയും സർക്കാരും പ്രതിരോധത്തിലായ ഘട്ടത്തിൽ രാത്രി വൈകി പുതിയ വിശദീകരണമെത്തി. സർക്കാർ കരാറിൽ ഏർപ്പെട്ട കാനേഡിയൻ കമ്പനിയും എസ്എൻസി ലാവലിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒടുവിൽ വന്നത് ഇങ്ങനെ. മസാല ബോണ്ടിൽ നിക്ഷേപം നടത്തിയ കനേഡിയൻ കമ്പനിയായ സിഡിപിക്യൂവിന് എസ്എൻസി ലാവലിൻ കമ്പനിയുമായി ബന്ധം ഉണ്ടത്രേ.