ലൈഫ് മിഷന്‍-റെഡ് ക്രസന്‍റ് ധാരണാപത്രത്തിലെ വിവരങ്ങള്‍ പുറത്ത്; ഒപ്പുവെച്ചത് 20 കോടിയുടെ കരാർ; സർക്കാരിന് ഉത്തരവാദിത്വം ഇല്ലെന്ന വാദം പൊളിയുന്നു| VIDEO

Jaihind News Bureau
Tuesday, August 18, 2020

 

കൊച്ചി: തൃശൂർ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.   20 കോടി രൂപയുടെ കരാറില്‍ സർക്കാറിന് വേണ്ടി  ലൈഫ് സി.ഇ.ഒ യു.വി ജോസ് ആണ് ഒപ്പ് വെച്ചത്.  കരാർ പുറത്തുവന്നതോടെ പദ്ധതിയില്‍ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെന്ന വാദം പൊളിഞ്ഞു.

ഭവനസമുച്ഛയങ്ങളും ആശുപത്രിയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ട്. പതിനാലര കോടി രൂപ ഭവന നിർമ്മാണത്തിനും ബാക്കി തുക ആശുപത്രി നിർമ്മാണത്തിനുമാണ് വകയിരുത്തിയത്. ഒരോ പദ്ധതിക്കും ഇരു കക്ഷികളും കരാർ ഒപ്പുവെക്കണമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു. 2019 ജൂലായ് 11നാണ് കരാർ ഒപ്പുവെച്ചത്. ധാരണ പത്രത്തിൽ കാര്യമായ പങ്ക് ലൈഫ് മിഷന് നൽകിയിട്ടില്ല. പദ്ധതിയുടെ ഓഡിറ്റിംഗ് സംബന്ധിച്ച് യാതൊരു പരമാർശവും ധാരണപത്രത്തിലില്ല. തർക്കങ്ങളുണ്ടാൽ പരസ്പരം പരിഹരിക്കണമെന്നും ധാരണപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം പദ്ധതി എന്ന് പൂർത്തീകരിക്കണം എന്നും ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടില്ല. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് കമ്മീഷൻ ലഭിച്ചിരുന്നുവെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചെയർമാനായ പദ്ധതിയിലാണ് ഇത്തരത്തിൽ യാതൊരു വ്യക്തതയും ഇല്ലാത്ത കരാർ ഒപ്പുവെച്ചത് എന്നതും ശ്രദ്ദേയമാണ്.