എഎംഎംഎയില്‍ കൂട്ടരാജി; പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്‍; ഭരണസമിതി പിരിച്ചുവിട്ടു

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ എഎംഎംഎയിൽ കൂട്ടരാജി. പ്രസിഡന്‍റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണു തീരുമാനം.

പ്രസിഡന്‍റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്‍റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്‍റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവെച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവെച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും.

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവെച്ചിരുന്നു. നടി രേവതി സമ്പത്ത് ഉയർത്തിയ പീഡന ആരോപണത്തെ തുടർന്നാണ് സിദ്ദിഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചത്. സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാർത്താസമ്മേളനത്തിനു പിന്നാലെ ജഗദീഷ് സംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് തുറന്നടിച്ചിരുന്നു. നടൻ പൃഥ്വിരാജും കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തില്‍ എഎംഎംഎയ്ക്ക് വീഴ്ച പറ്റിയെന്നും കുറ്റവാളികളെന്ന് കണ്ടെത്തിയാല്‍ കർശനശിക്ഷ ഉറപ്പാക്കണമെന്നും നിലപാടെടുത്തിരുന്നു.

എഎംഎംഎയുടെ പ്രസ് റിലീസ്:

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്‍റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

Comments (0)
Add Comment