മോദി ദുരന്തഭൂമി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനം; കേന്ദ്രമന്ത്രി വിവാദ പ്രസ്താവന പിൻവലിക്കണം: രമേശ് ചെന്നിത്തല

 

ലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായത്. അവിടെ ഖനനം ഇല്ല. കേന്ദ്രമന്ത്രി വിവാദ പ്രസ്താവന പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രാഷ്ട്രീയമില്ലാതെ കൈയും മെയ്യും മറന്ന് കേരളം ദുരന്തബാധിതരെ സഹായിക്കുകയാണ്. ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം. പ്രളയത്തിൽ സർവതും നഷ്ടമായവർക്ക് ഇനിയും സഹായം കിട്ടാനുണ്ട്. ഇതിനെല്ലാം പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ലാപ് ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തത് ശരിയായ നടപടിയല്ല. ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിക്കാന്‍ പാടില്ല. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ദുരിതാശ്വാസ നിധിയെ എതിർത്തിട്ടില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Comments (0)
Add Comment