‘പുല്‍വാമയില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് അഭിനയിക്കുന്ന തിരക്കിലായിരുന്നു’ : മോദിക്കെതിരെ കോണ്‍ഗ്രസ്

Jaihind Webdesk
Monday, July 29, 2019

പുല്‍വാമ ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഡിസ്കവറി ചാനല്‍ പരിപാടിയുടെ ടീസര്‍ ഇറങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഭീകരാക്രമണത്തില്‍ 40 ധീരജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പരിപാടിയിൽ ചിരിച്ചു കൊണ്ട് പങ്കെടുക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പരിപാടിയുടെ ഷൂട്ടിംഗ് വിവരങ്ങള്‍ പുറത്ത് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഫെബ്രുവരി പതിനാലിന് പുൽവാമ ഭീകരാക്രമണം നടന്നപ്പോളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസ്കവറി ചാനലിലെ മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന പ്രശസ്ത സാഹസിക ഷോയിൽ പങ്കെടുത്തത്. ഷോയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കാലാവസ്ഥാ വ്യതിയാനം, വന്യജീവി സംരക്ഷണം എന്നിവയിലെ ബോധവല്‍ക്കരമാണ് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ചിത്രീകരിച്ച പരിപാടിയുടെ ലക്ഷ്യമെന്ന് അവകാശപ്പെടുമ്പോഴും പുല്‍വാമ ഭീകരാക്രമണം നടന്നതായറിഞ്ഞിട്ടും ചിത്രീകരണം നിർത്തിവെക്കാതെ പ്രധാനമന്ത്രി പരിപാടിയിൽ ചിരിച്ചുകൊണ്ട് പങ്കെടുക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

പരിപാടിയുടെ ചിത്രീകരണം നടന്ന ദിവസങ്ങള്‍, മണിക്കൂറുകള്‍ എന്നിങ്ങനെ പൂര്‍ണ വിവരം പുറത്തുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആക്രമണവിവരം അറിഞ്ഞ ശേഷവും പ്രധാനമന്ത്രിക്ക് എങ്ങിനെ ചിരിച്ചുകൊണ്ട് അഭിനയിക്കാനായി എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.