കണ്ണൂർ സെൻട്രൽ ജയിലിൽ ഋഷിരാജ് സിങ്ങിന്‍റെ മിന്നൽ പരിശോധന; കഞ്ചാവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

Jaihind Webdesk
Saturday, June 22, 2019

വിയ്യൂർ-കണ്ണൂർ സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന. വിയ്യൂരിൽ ടിപി കേസ് പ്രതി ഷാഫിയുടെ കൈയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്തി. ടിപി കേസിലെ മറ്റ് പ്രതികളുടെ കൈയിൽ നിന്നും ഫോണുകൾ പിടിച്ചതായാണ് സൂചന. കണ്ണൂരിലെ റെയ്ഡിലും നിരവധി മൊബൈൽ ഫോണുകളും കഞ്ചാവും കണ്ടെത്തി.

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്.  പുലർച്ചെ നാല് മണിക്ക് നടത്തിയ റെയ്ഡിൽ കഞ്ചാവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.  ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ഡി ജി പി ഋഷിരാജ് സിംഗിന്‍റെ നേൃത്വത്തിൽ റെയ്ഡ് നടത്തിയത്.  പുലർച്ചെ നാലു മണിയോടെ ആയിരുന്നു ഋഷിരാജ് സിംഗും സംഘവും കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ റെയ്ഡ് നടത്തിയത്. സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, കത്തി തുടങ്ങിയവ കണ്ടെത്തി. സിം കാര്‍ഡും മൊബൈല്‍ ഫോണും കണ്ടെത്തിയത് ഏറെ ഗുരുതര പ്രശ്‌നമായാണ് പൊലീസ് കാണുന്നത്. ഈ സിമ്മുകളില്‍ നിന്ന് പ്രതികള്‍ ആരെയെല്ലാം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വരും മണിക്കൂറുകളില്‍ അന്വേഷിക്കും.

ഇതിനു മുന്‍പും ജയിലില്‍ നിന്ന് ഇത്തരത്തില്‍ ഫോണുകളും സിമ്മുകളും പിടിച്ചെടുത്തിട്ടുണ്ട്. ജയിലില്‍ കഴിയുന്ന സിപിഎം അനുഭാവികള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് ഒത്താശ ലഭിക്കുന്നുണ്ട് എന്ന തരത്തില്‍ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മിന്നല്‍ റെയ്ഡ് നടക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും മിന്നല്‍ പരിശോധന നടന്നു.

ജയിലിൽ അനധികൃതമായി ചില കാര്യങ്ങൾ നടക്കുന്നു എന്ന വിവരം നേരത്തെ തന്നെ ഡി ജി പി ഋഷിരാജ് സിംഗിന് ലഭിച്ചിരുന്നു. അത് കൂടാതെ രണ്ട് പരാതികളും അദ്ദേഹത്തിനു മുന്നിൽ വന്നിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ ആയിരുന്നു മിന്നൽ പരിശോധന.