എം.എം.ഹസന്‍ യുഡിഎഫ് കൺവീനർ

Jaihind News Bureau
Friday, October 2, 2020

M.M-Hassan

 

തിരുവനന്തപുരം: എം.എം.ഹസൻ യുഡിഎഫ് കൺവീനർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്. ദീർഘനാളത്തെ പ്രവർത്തന പാരമ്പര്യവുമായാണ് എം.എം.ഹസൻ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എത്തുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ ഹസൻ കോൺഗ്രസിന്‍റെ നാവും മുഖവുമാണ്.

കെ.എസ്.യു രാഷ്ട്രീയത്തിലൂടെയായിരുന്നു തുടക്കം. കേരള സർവ്വകലാശാല സെനറ്റ് മെമ്പർ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.എസ്. യു സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. 1980 ൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിൽ എത്തി. 1982 ൽ ഏഴാം കേരള നിയമസഭയിലും അംഗമായി. 1987 ൽ തിരുവന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2001 കായംകുളത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എം ഹസ്സൻ എ. കെ.ആന്‍റണി മന്ത്രിസഭയിൽ അംഗമായി. പ്രവാസികൾക്കായി നടത്തിയ പ്രവർത്തനങ്ങളും നോർക്ക എന്ന പുതിയ സംവിധാനവും മന്ത്രിയെന്ന നിലയിലുള്ള എം.എം ഹസന്‍റെ ശ്രദ്ധേയമായ ചുവടുവയ്പ്പായിരുന്നു.

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ്, കെപിസിസി വൈസ് പ്രസിഡന്‍റ്, ഔദ്യോഗിക വക്താവ്, എന്നീ നിലകളില്‍ പ്രവർത്തിച്ച അദ്ദേഹം എഐസിസിയിലും അംഗമായി. കെപിസിസി വൈസ് പ്രസിഡന്‍റായിരിക്കെ 2017 ൽ കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റു. അധ്യക്ഷനായിരിക്കെ ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരേ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ ജനമോചനയാത്ര കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിച്ചു.

സംഘടനാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. സാമൂഹ്യ രംഗത്ത് എം.എം ഹസൻ പടുത്തുയർത്തിയ ജനശ്രീ സുസ്ഥിര വികസന മിഷൻ ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സർക്കാർ ഇതര സാമൂഹിക വനിതാ കൂട്ടായ്മയായ ‘ജനശ്രീയുടെ’ സ്ഥാപകനും ചെയർമാനുമായ അദ്ദേഹം നെഹ്റു സെന്‍ററിന്‍റെ ചെയർമാന്‍ കൂടിയാണ്.

കോൺഗ്രസിന്‍റെ മികച്ച വാഗ്മിയായ എം.എം.ഹസൻ ജയ്ഹിന്ദ് ടിവിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയാണ്. സംഘടനാ രംഗത്തെ മികവിനും പ്രവർത്തന പാരമ്പര്യത്തിനുമുള്ള അംഗീകാരം കൂടിയാണ് അദ്ദേഹത്തെ തേടിയെത്തിയ പുതിയ പദവി.