‘പ്രഗത്ഭനായ കലാകാരന്‍, ആരോപണത്തിന്‍റെ പേരില്‍ കേസെടുക്കാനാവില്ല’; രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി

 

തിരുവനന്തപുരം: നടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. രഞ്ജിത് നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത് രാഷ്ട്രീയ തീരുമാനമാണ്. ആ സ്ഥാനത്ത് നിലനിര്‍ത്തുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടായത്. തന്നെ മുറിയിലേക്ക് വിളിപ്പിച്ച ശേഷം വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്ന് കഴുത്തില്‍ തലോടിയെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി. തുടർന്ന് ചിത്രത്തില്‍ അഭിനയിക്കാതെ നടി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Comments (0)
Add Comment