സ്വജനപക്ഷപാതം: മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Wednesday, December 15, 2021

തിരുവനന്തപുരം :കണ്ണൂർ സർവകലാശാലാ വിസി നിയമനം സംബന്ധിച്ച് ഗവർണർക്കു കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്വയം രാജിവച്ച് പുറത്തു പോകുന്നില്ലെങ്കിൽ അവരെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലർ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്‍റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാൻസലർക്ക് സർവ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനർനിയമനം നൽകാനും ഗവർണ്ണർ കൂടിയായ ചാൻസലറിൽ മന്ത്രി സമ്മർദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് തെളിവുകൾ സഹിതം കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചാൻസലർ കൂടിയായ ഗവർണർ തന്നെ സർവകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ അക്കമിട്ട് നിരത്തി, ഇതേ രീതിയിൽ തനിക്ക് മുന്നോട്ട് പോകാനാകില്ല എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കു കത്തു നൽകുകയുണ്ടായി.

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണ്ണർ, സർവ്വകലാശാലകളുടെ കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം അടിയന്തിരമായി ഒഴിയുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. ഗവർണ്ണറുടെ കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനം കണ്ണൂർ സർവ്വകലാശാലയിലെ വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ടാണ്.

ഇതുമായി ബന്ധപ്പെട്ട് ഗവർണ്ണറുടെ കത്തിലെ വാചകം ഇങ്ങനെയാണ്… ”I fully realized that what I was being asked to do was not consistent with rules and was contrary to law but I had no intention to start any dispute with the State government. In order to avoid the controversy, I signed the order but I have been feeling extremely uncomfortable after that.”
വൈസ് ചാൻസിലറുടെ പുനർ നിയമനത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായി എന്ന് ഗവർണ്ണർ പറഞ്ഞെങ്കിലും ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ട രേഖകൾ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഇത്തരത്തിൽ ഗവർണ്ണറിൽ സമ്മർദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്. കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 ന് സേർച്ച് -കം- സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചുകൊണ്ടും നവമ്പർ 1 ന് അതിൻ പ്രകാരമുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചുകൊണ്ടും ഉത്തരവിറക്കിയിരുന്നു.

അതനുസരിച്ച് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ നവമ്പർ 22 ന് ആണ് മന്ത്രി D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പർ പ്രകാരം ഗവർണ്ണർക്ക് കത്ത് നൽകുന്നത്.

ഈ കത്ത് പ്രകാരം മന്ത്രി ഗവർണ്ണറോട് ആവശ്യപ്പെടുന്നത് 27.10.2021 ൽ ഇറക്കിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും നിലവിലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് നാല് വർഷത്തേക്ക് വൈസ് ചാൻസലറായി പുനർ നിയമനം നൽകണമെന്നുമാണ്. ഇതോടൊപ്പം പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ അതേദിവസം തന്നെ സേർച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കുകയും ചെയ്തു. തുടർന്ന് അന്നുതന്നെ (22.11.2021) മന്ത്രി വീണ്ടുമൊരു കത്ത് (D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പർ പ്രകാരം ഗവർണ്ണർക്ക് നൽകുകയുണ്ടായി.

ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ഒരിക്കൽ കൂടി ആവശ്യപ്പെടുന്ന കത്തിൽ “As Pro Chancellor of Kannur University, I consider it my privilege to propose the name of Dr Gopinath Raveendran, to be reappointed as Vice Chancellor of Kannur University for a second continuous term beginning from 24-11-2021” എന്നാണ് പറഞ്ഞിരിക്കുന്നത്. മന്ത്രിക്ക് ഇത്തരത്തിൽ ഒരാളെ ശുപാർശ ചെയ്യാൻ ഒരു നിയമവും അനുവദിക്കുന്നില്ല. മന്ത്രി അവകാശപ്പെടുന്ന ‘പ്രിവിലേജ്’ എന്താണെന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നുമില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ (23.11.2021) ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വൈസ് ചാൻസലറായി പുനർ നിയമനം നൽകി ഉത്തരവുമിറങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂർ സർവ്വകലാശാല പ്രോ ചാൻസലർ എന്ന നിലയിൽ പ്രത്യേക അധികാരങ്ങൾ ഒന്നും സർവ്വകലാശാലയുടെ ആക്ട് പ്രകാരം ഇല്ല. മാത്രമല്ല വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാരിനോ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ ഒരു പങ്കും അധികാരവുമില്ല.

അതുകൊണ്ടുതന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല എന്ന് രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.