‘റാങ്ക് പട്ടിക ശീർഷാസനം ചെയ്തു’ ; എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ ഇന്‍റര്‍വ്യൂ ബോര്‍ഡ് അംഗം, കുറിപ്പ്

Jaihind News Bureau
Thursday, February 4, 2021

 

തിരുവനന്തപുരം : കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ എം.ബി. രാജേഷിന്‍റെ ഭാര്യയെ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമച്ചതിനെതിരെ ഇന്‍റര്‍വ്യൂ ബോര്‍ഡ് അംഗം പ്രൊഫസര്‍ ഉമ്മര്‍ തറമേല്‍. റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് ഉമ്മര്‍ തറമേല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്നും ഉമ്മര്‍ തറമേല്‍ പറയുന്നു.  എം.ബി. രാജേഷിന്‍റെ ഭാര്യ നിനിതയുടെ നിയമനത്തിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡ് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉദ്യോഗാര്‍ഥിക്കായിരുന്നു ഒന്നാം റാങ്കിന് ശുപാര്‍ശ നല്‍കിയിരുന്നത്.

ഈ നിയമന തിരിമറി യെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും ഗവർണർക്ക് നിവേദനം നൽകി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

‘സബ്ജെക്ട് എക്സ്പെർട്ട്’ പണി നിർത്തി.
ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്.കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവ്യമായി ബന്ധപ്പെട്ടു, തത് വിഷയത്തിൽ പ്രവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക.അതേ സാധുവാകൂ.
അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽപോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാ ദ്യമാണുണ്ടായത്.ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അ ധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എന്ന് വിനീതവിധേയൻ.

 

അതേസമയം വിവാദങ്ങളെതുടർന്ന് എ.എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്‍റെ ഭാര്യയ്ക്ക് മലയാള വിഭാഗത്തിൽ നിയമനം നൽകിയിരിക്കുന്നത്.

ഉയർന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്‍റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയത്. ഗവ: കോളേജുകളിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇൻറർവ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 212-ാം റാങ്ക് ലഭിച്ച രാജേഷിന്‍റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നൽകിയത്.

സർവകലാശാലകളിൽ സിപിഎം അനുഭാവികളെയും ബന്ധുക്കളെയും നിയമിക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് നിയമനം നൽകിയതിന് സമാനമായാണ് കെ.കെ. രാഗേഷ് എം.പിയുടെ ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്‍റ്സ് ഡീനായി കണ്ണൂർ സർവകലാശാലയിലും, പി. രാജീവ്‌ എക്സ് എം.പി യുടെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്‍റ് പ്രൊഫസറായി കൊച്ചിയിലും എക്സ് എം.പി പി.കെ ബിജുവിന്‍റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്‍റ് പ്രൊഫസറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

കാലിക്കറ്റ്‌ സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഉദ്യോഗാർർഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാർശ ചെയ്തതെന്നും എന്നാൽ ബാഹ്യസമ്മർദത്തിന്‍റെ പേരിൽ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നും ഈ നിയമന തിരിമറി യെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും ഗവർണർക്ക് നിവേദനം നൽകി.