സിപിഎം സംസ്കാരിക സംഘടന പു.ക.സയുടെ വൈസ് പ്രസിഡന്‍റിനെതിരെ മീ ടൂ ആരോപണം ; സംരക്ഷിച്ച് നേതൃത്വം, മൗനം പാലിച്ച് വനിതാ കമ്മീഷന്‍

Jaihind News Bureau
Wednesday, March 3, 2021

സിപിഎം നിയന്ത്രണത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘടനയുടെ (പു.ക.സ) സംസ്ഥാന വൈസ് പ്രസിഡന്‍റ് ഗോകുലേന്ദ്രനെതിരെ ഉയർന്ന മീ ടൂ ആരോപണത്തിന് നേരെ കണ്ണടച്ച് സംഘടനാ നേതൃത്വം. പന്ത്രണ്ട് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത തന്നോട് ഗോകുലേന്ദ്രന്‍ വാഹനത്തിനുള്ളില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് യുവ എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍.

അമ്പലപ്പുഴയില്‍ നടന്ന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ചായിരുന്നു സംഭവം.  ‘ എനിക്കാ മനുഷ്യന്‍റെ പേര് പറയുമ്പോഴോ അയാളുടെ മുഖം കാണുമ്പോഴോ ഓര്‍ക്കുമ്പോഴോ ഒക്കെ അറപ്പാണ് അതിനേക്കാളുപരി ഞാന്‍ പാനിക് ആകാറുണ്ട്. ഒന്നും ചെയ്യാനാവാതെ തളര്‍ന്നു പോകാറുണ്ട്’ – ഗുരുതരമായ വെളിപ്പെടുത്തലുണ്ടായിട്ടുപോലും വനിതാ സംഘടനകളും, വനിതാ കമ്മീഷനും, പു.ക.സ നേതൃത്വവും വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

കഴിഞ്ഞ മാസം 25-നാണ് ഇവര്‍ ഫേസ്ബുക്കില്‍ തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നെഴുതിയത്. പലവട്ടം തന്നെ ഇയാള്‍ ഇത്തരത്തില്‍ അപമാനിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. ഗോകുലേന്ദ്രനെതിരെ നടപടി എടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം :

ഞാന്‍ എഴുതിയ ശേഷം ഏറ്റവും കൂടുതല്‍ വെട്ടിക്കളഞ്ഞിട്ടുള്ള കുറിപ്പുകള്‍ me too ആണ്. സ്വയം പേറുന്ന trauma യെക്കാള്‍ ഏറെ ചുറ്റുമുള്ള മനുഷ്യരെ താങ്ങാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്. ഓരോ മനുഷ്യരുടെയും അനുഭവങ്ങള്‍ വായിക്കുമ്പോള്‍ വല്ലാതെ trigger ചെയ്യാറുണ്ട് ഓര്‍മ്മകള്‍. പിന്നെ കുറച്ച് ദിവസം എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് ഭയന്നിരിക്കാറുണ്ട്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും എനിക്കതിനെ അതിജീവിക്കാന്‍ കഴിയില്ല. ആണിടങ്ങളും അധികാരവും തമ്മില്‍ അവിശുദ്ധ ബന്ധമുള്ള ലോകത്ത് എന്റെ ശബ്ദം എത്ര നേര്‍ത്ത് പോകും എന്നത് ഞാനെത്രമാത്രം ഒറ്റപ്പെടുമെന്നുള്ളത് അതിലുമുപരി ഒരു predator എത്രത്തോളം ന്യായീകരിക്കപ്പെടുമെന്നുള്ളത് എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. ആണ്‍ പ്രിവിലേജിനപ്പുറം അധികാരം കൂടെ ഉള്ള ആളുകളോട് മത്സരിക്കുമ്പോള്‍ സ്വയം തീയിലെക്കെറിയുകയാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ ഇടങ്ങളെ തിരിച്ചെടുത്ത ശേഷം മാത്രം എനിക്കൊരു പേരുണ്ടായ ശേഷം എന്റെ ശബ്ദം കേള്‍ക്കാന്‍ ആളുണ്ടായ ശേഷം മാത്രം പറഞ്ഞാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു.

ഒന്നുമാകാതെ പോകുമ്പോള്‍ ഞാന്‍ അതിന്റെ കാരണം ഓര്‍ത്ത് കരയാറുണ്ട്.

2008 ലാണ് എന്റെ കവിതാ സമാഹാരം പുറത്തിറങ്ങുന്നത്. എനിക്കന്ന് 14 വയസ്സ്. ലൈബ്രറി കൗണ്‍സിലിന്റെയും പു ക സ യുടെയും സാഹിത്യ അക്കാഡമിയുടെയും എല്ലാം ക്യാമ്പുകളില്‍ സജീവമായി പങ്കെടുത്തിരുന്ന സമയം. പ്രത്യേകം ഒരു രാഷ്ട്രീയത്തിനോടും ചായ്വുകള്‍ ഉണ്ടായിരുന്നില്ല. ക്യാമ്പുകളില്‍ സ്ഥിരം വരുന്ന ചേച്ചിമാരും ചേട്ടന്മാരും….. ഓരോ ക്യാമ്പിനും വേണ്ടി ഞാന്‍ കാത്തിരിക്കുമായിരുന്നു… കവിത ചൊല്ലാന്‍ രണ്ട് വാക്ക് സംസാരിക്കാന്‍… സ്വതവേ അന്തര്‍മുഖയാണെങ്കിലും ഞാന്‍ അതൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്റെ എഴുത്തിനെ ഇഷ്ടപ്പെട്ടിരുന്ന എന്നെ അകമഴിഞ്ഞ് പ്രൊഹത്സാഹിപ്പിച്ചിരുന്ന ഒരുപാട് മനുഷ്യര്‍ ഉണ്ട്. പക്ഷേ നിങ്ങള്‍ക്കിടയില്‍ കള്ളനാണയങ്ങളും ഉണ്ട്. തുറന്ന് പറഞ്ഞാല്‍ നിങ്ങളോരോരുത്തരും അയാളെ സപ്പോര്‍ട്ട് ചെയ്ത് വരുമായിരിക്കും. അതില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവരുമുണ്ടാകും. പക്ഷേ ഒരുpredator നെ pedophile നെ സപ്പോര്‍ട്ട് ചെയ്യുന്ന ഏതൊരാളെയും എനിക്ക് ആ നിലവാരത്തില്‍ കുറച്ച് കാണാന്‍ കഴിയില്ല.

വളരെ പെട്ടെന്നാണ് ഞാന്‍ വേദികളില്‍ നിന്നും മാറി നിന്നത്. പലരും അതിന് പല വ്യാഘ്യങ്ങളുമായി വന്നു. ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് കൊണ്ട് ഒന്നുമായില്ല എന്ന് പറഞ്ഞു. നിനക്ക് അഹങ്കാരം ആണെന്ന് പറഞ്ഞു. നിന്റെ കഴിവുകളെ നീ പാഴാക്കുകയാണ് എന്ന് പറഞ്ഞു. പക്ഷേ ഒരു കൊച്ചു കുട്ടി എന്തുകൊണ്ട് വേദികളെ ഭയക്കുന്നുവെന്ന് നിങ്ങളൊരിക്കലും ചോദിച്ചിരുന്നില്ല. ചുറ്റുമുള്ളവര്‍ കുത്ത് വാക്കുകള്‍ കൊണ്ട് നോവിക്കുമ്പോഴും അതിലും വലിയ വേദനയില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഞാന്‍.

എനിക്കാ മനുഷ്യന്റെ പേര് പറയുമ്പോഴോ അയാളുടെ മുഖം കാണുമ്പോഴോ ഓര്‍ക്കുമ്പോഴോ ഒക്കെ അറപ്പാണ് അതിനേക്കാളുപരി ഞാന്‍ panic ആകാറുണ്ട്. ഒന്നും ചെയ്യാനാവാതെ തളര്‍ന്നു പോകാറുണ്ട്.

ഞാന്‍ പറയുന്നത് എ ഗോകുലേന്ദ്രനെ പറ്റിയാണ്. പുകസ യുടെ ഭാരവാഹിയായിരുന്ന ബുക്മാര്‍ക് ന്റെ ഭാരവാഹി ആയിട്ടുള്ള നിങ്ങളുടെ ഇടയില്‍ പുരോഗമനം പറഞ്ഞു നടക്കുന്ന, നിങ്ങള്‍ക്കേവര്‍ക്കും പരിചിതനായ ആ വൃത്തികെട്ട മനുഷ്യനെ പറ്റിയാണ്.

അച്ഛന്‍ മരിച്ചതിനു ശേഷമുള്ള സമയമാണ് എനിക്കിയാളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. അമ്പലപ്പുഴയില്‍ വെച്ച് നടന്ന ക്യാമ്പില്‍ ഞാന്‍ എന്റെ ഒരു സുഹൃത്തുമായാണ് വന്നത്. അമ്മയും അനിയത്തിയും ഞങ്ങളെ കൊണ്ടാക്കി. അന്ന് കൈയില്‍ ഫോണ്‍ ഇല്ലാത്ത സമയമാണ്. അതു കൊണ്ട് തിരിച്ചു പോരാന്‍ സമയം അമ്മ വരുമോ എന്ന് ഉറപ്പില്ലാതെ നില്‍ക്കുകയാണ് ഞങ്ങള്‍. ഞങ്ങള്‍ പോകുന്ന വണ്ടിയില്‍ സ്ഥലമുണ്ട് നീ വന്നോളൂ പക്ഷേ നിന്റെ ഫ്രണ്ട് വണ്ടി കയറി വന്നോളൂമെന്നു പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ചാണ് വന്നത് അത് കൊണ്ട് ഞങ്ങള്‍ ഒരുമിച്ചേ പോകൂ എന്ന് ഞാന്‍ പറഞ്ഞു. അന്ന് മുതല്‍ എനിക്കായാളെ പേടിയാണ് സ്‌നേഹമോ വാത്സല്യമോ ഒക്കെ ആക്കി തോളില്‍ കൈയിടുന്ന അയാളെ ഞാന്‍ ഭയക്കാന്‍ തുടങ്ങി. അയാളുടെ ഇടപെടലില്‍ പേടിക്കാനുണ്ട് എന്ന് ഞാന്‍ മനസിലാക്കി. അതിന് മറ്റ് രണ്ട് കാരണം കൂടി ഉണ്ടായിരുന്നു ഒന്ന് മറ്റൊരു ക്യാമ്പില്‍ വെച്ച് എനിക്ക് രണ്ട് പ്രിയപ്പെട്ട ചേച്ചിമാര്‍ ഇയാളെ പറ്റി അടക്കം പറയുന്നത് ഞാന്‍ കേട്ടിരുന്നു ഞാന്‍ വന്നപ്പോള്‍ അവര്‍ സംസാരം നിര്‍ത്തിയിരുന്നു. എങ്കിലും ഇയാളെ പറ്റിയാണ് സംസാരം എന്ന് എനിക്ക് മനസിലായി. കുട്ടിയാണെങ്കിലും എനിക്കൂഹിക്കാമായിരുന്നു. മറ്റൊന്ന് ഒരു യാത്രയില്‍ എന്റെ അടുത്താണ് ഇയാളിരുന്നത് കൈ അധികമായി എന്റെ ശരീരത്തിലേക്ക് ആയുന്നത് പോലെ എനിക്കാനുഭവപ്പെട്ടു. എല്ലാവരും തിങ്ങിയാനണിരുന്നത് എങ്കിലും മറ്റൊരാളുടെ ശരീരത്തിലേക്ക് കൈ വീഴുന്നതില്‍ ഒരു സങ്കോചവും ഇല്ലാതെ ആണ് അയാളിരുന്നത്. കൈയിലിരുന്ന ഫയല്‍ കൊണ്ട് ഞാന്‍ അയാളെ തടുത്തു. മറ്റൊരു അവസരത്തില്‍ ഒരു കവിത ചൊല്ലിയപ്പോള്‍ ‘ വിലപ്പെട്ടതെല്ലാം കവര്‍ന്നിട്ടും അവരെന്റെ ഹൃദയത്തെ ഉപേക്ഷിച്ചു ‘ എന്നൊരു വരിയുണ്ടായിരുന്നു. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടോ എന്നയാള്‍ ചോദിച്ചു. അന്ന് എനിക്കതിന്റെ അര്‍ഥം മനസിലായിരുന്നില്ല.

പിന്നീട് പുസ്തക മേള നടക്കുന്ന സമയം… ആ സംഭവത്തിന് ശേഷം എനിക്ക് നല്ല ഭയമുണ്ടായിരുന്നു. എങ്കിലും എനിക്ക് പിതൃ തുല്യനായ ഭദ്രന്‍ സര്‍നെ കാണാന്‍ ഞാന്‍ വന്നു. അന്നിയാള്‍ എന്റെ അടുത്ത് വന്ന് സാറ ജോസഫി നെ പറ്റി പറയാന്‍ തുടങ്ങി. സ്ത്രീ ശരീരങ്ങളെ പറ്റി സ്ത്രീകള്‍ എഴുതാന്‍ മടിക്കുന്നു എന്നും മുല എന്നെഴുതാന്‍ സ്ത്രീകള്‍ക്ക് മടിയാണെന്നും. സെക്‌സ് ഒരു പാപമല്ല കുഞ്ഞായിരുന്നപ്പോള്‍ ഇയാള്‍ ഒരു കന്യസ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, അതിലൊന്നും ഒരു ആസ്വഭാവികത ഇല്ലായെന്നും പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് എന്റെ അടുത്ത് വന്നു ശബ്ദം താഴ്ത്തിയാണ് ഇയാള്‍ ഇത് പറഞ്ഞത്. എന്റെ കണ്ണെത്തുന്ന ദൂരത്തു എല്ലാവരുമുണ്ടായിരുന്നു. എനിക്കൊന്നും ചെയ്യാനായില്ല എനിക്ക് കരച്ചില്‍ വന്നു. ആരോടും പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. നാണക്കേടും ഭയവും ആയിരുന്നു. ഞാന്‍ തുറന്ന് പറഞ്ഞിരുന്നെങ്കില്‍ കൂടി ആരും എന്നെ സപ്പോര്‍ട്ട് ചെയ്യില്ല എന്ന് ഞാന്‍ ഭയന്നു. അത് ഭയമായിട്ടല്ല ഒരു വിശ്വാസമായി ഇപ്പോഴുമുണ്ട്. പിന്നീട് ഞാന്‍ പല ക്യാമ്പുകളിലും പോകാതെയായി. എല്ലാവരും അഹങ്കാരം ആണെന്ന് പറഞ്ഞു. അങ്ങനെ ഒരിക്കല്‍ കൂടെ എനിക്കിയാളുടെ അടുത്ത് പോകേണ്ടി വന്നു. ഇയാളുടെ പുസ്തക കടയില്‍. ഉല്‍ഘാടനം മുതല്‍ ഇയാള്‍ ക്ഷണിക്കുകയാണ്. പക്ഷേ ഭയം കാരണം ഞാന്‍ മാറി നിന്നു. ഒടുവില്‍ എല്ലാവരും എന്നെ നിര്‍ബന്ധിച്ചു പറഞ്ഞു വിട്ടു . ആരോടും തുറന്ന് പറയാന്‍ നാണക്കേട് കാരണം കഴിഞ്ഞില്ല. ഒറ്റയ്ക്ക് പോകാന്‍ പേടിയായതിനാല്‍ ഞാന്‍ അനിയത്തിയെയും കൂട്ടിയാണ് പോയത്. അന്നും ഇയാള്‍ എന്റെ അടുത്ത് വന്നു പറഞ്ഞു നിന്റെ അനിയത്തി ഇവിടെ ഉണ്ടായി പോയി അല്ലെങ്കില്‍ നിനക്കിവിടുത്തെ സെക്‌സ് റിലേറ്റഡ് പുസ്തകങ്ങള്‍ ഞാന്‍ തന്ന് വിടാമായിരുന്നു എന്ന് പറഞ്ഞു. ഞാന്‍ തിടുക്കം കൂട്ടി അനിയത്തിയേം കൊണ്ട് പൊന്നു. അന്ന് ഞാനൊരുപാട് കരഞ്ഞു. ആരെങ്കിലും എന്നെ മനസിലാക്കുമൊന്ന് ഭയന്ന്. എങ്ങനെ പറയുമെന്ന് അറിയാതെ. ആരെങ്കിലും വിശ്വസിക്കുമോ എന്നറിയാതെ. പിന്നീട് ആരൊക്കെ നിര്‍ബന്ധിച്ചിട്ടും ഞാന്‍ പൊതു വേദികളില്‍ ഒഴിവാക്കി. അച്യുതന്‍ നായര്‍ സര്‍ പല തവണ അമ്മയുടെ ഓഫീസില്‍ കയറിയിറങ്ങി പ്രോഗ്രാം നോട്ടീസ് കൊടുത്തു. എന്റെ പേരു വെച്ചു നോട്ടീസടിച്ച ഒരു പരിപാടിക്കും ഞാന്‍ പോകാതെയായി. എല്ലാവരും എന്നെ ശപിച്ചു. വയ്യാതിരുന്നിട്ടും അച്യുതന്‍ സര്‍ പല തവണ എന്നെ വിളിക്കാന്‍ വന്നു. ഞാന്‍ പോയില്ല. നീയല്ലേ കവിതകള്‍ എഴുതിയിരുന്നത് എന്ന് പലരും ചോദിച്ചു തുടങ്ങി. എന്റെ പേരുകള്‍ മാഞ്ഞു തുടങ്ങി. വല്ലപ്പോഴും കണ്ടുമുട്ടിയാല്‍ പരിചയക്കാര്‍ പുച്ഛിച്ചു മറയുന്നത് പതിവായി.

എനിക്കെന്റെ സ്‌പേസ് നഷ്ടമായി. അച്ഛന്‍ കീമോയ്ക്ക് വച്ചിരുന്ന പണമെടുത്താണ് പുസ്തകം പബ്ലിഷ് ചെയ്തത്, നീ അച്ഛനെ മറക്കുവാണോ എന്ന് അമ്മ ചോദിച്ചു. ഞാന്‍ എന്നെയും എന്റെ എഴുത്തിനെയും വെറുത്തു പോയി. ഞാന്‍ എഴുതാതെയായി. അതിനെക്കളെല്ലാം എന്നെ അസ്വസ്ഥതപ്പെടുത്തിയത് ആ ഓര്‍മ്മകള്‍ ആണ്. ആരോ പതിയിരുന്നു സംസാരിക്കുന്ന പോലെ. ആല്‍ക്കൂട്ടങ്ങളില്‍ ബസ് സ്റ്റാന്‍ഡില്‍ ഒക്കെ ഇയാളെ കാണുമോ എന്ന് ഞാന്‍ ഭയന്ന്. പുറം ലോകം ഏറെക്കുറെ പൂര്‍ണമായും ഞാന്‍ ഉപേക്ഷിച്ചു. എനിക്ക് ചുറ്റും ഭയം മാത്രം. എനിക്ക് ചുറ്റുമുള്ള ഓരോ ആണുങ്ങളെയും ഞാന്‍ പേടിച്ചു തുടങ്ങി. അറപ്പ് തോന്നി തുടങ്ങി. ഇതൊക്കെ ഓരോ ദിവസവും കൂടി വന്നു.

പിജി അവസാന വര്‍ഷം ഞാന്‍ ഒരിക്കല്‍ കൂടി പ്രോഗ്രാം പങ്കെടുക്കാന്‍ തീരുമാനിച്ചു. പുകസയുടെ തിരുവല്ല ക്യാമ്പ്, 2016. അന്ന് ഞാന്‍ എന്റെ ഈ അനുഭവമാണ് എഴുതിയത്. അവിടെ ചെന്ന് കവിത ചൊല്ലി ഇയാളുടെ മുഖത്തൊരു അടിയും കൊടുത്ത് പോരണമെന്നുണ്ടായിരുന്നു. പക്ഷേ ഓരോ ദിവസവും പേടി കൂടി വന്നു. ഞാന്‍ കവിത എഴുതുന്ന ഓരോരുത്തരെയും വിളിച്ചു. ആരും വന്നില്ല. ഞാന്‍ പേടിച്ചിരിക്കുന്നത് എന്തിനാണെന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്റെ സ്‌പേസ് കളയരുതെന്ന് എന്നോട് തന്നെ പറഞ്ഞു. ഒടുവില്‍ തനിയെ ചെന്നു, കവിത ചൊല്ലി. പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ആയാല്‍ എന്റെ അടുത്ത് വന്നു അറിയാമോ എന്ന് ചോദിച്ചു. എന്റെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരിഞ്ഞു നിന്നു. ഞാന്‍ കരയുകയായിരുന്നു.

അതിന് ശേഷം വഴിയില്‍ വെച്ച് വേദികളില്‍ വെച്ച് ഇയാളെ കാണുമ്പോള്‍ ഞാന്‍ ഇറങ്ങി പോകും. ( അതിന് ശേഷം ഇത്ര വര്‍ഷങ്ങള്‍ക്കിടയില്‍ 4-5 പൊതു പരിപാടികള്‍ക്കെ ഞാന്‍ പോയിട്ടുള്ളു ) പിന്നെ മുറിയടച്ചു വീട്ടിലിരിക്കും കുറച്ച് ദിവസം. പ്രണയിക്കാന്‍ പോലും പേടി ആയിരുന്നു. എല്ലവരിലും ഞാന്‍ അങ്ങനൊരാളെ കണ്ടു.
കുറച്ച് അധിക നേരം ആരെങ്കിലും സംസാരിച്ചാല്‍ എനിക്ക് പേടിയാണ്. മോശമായിട്ട് ഇടപെടുമോ എന്ന്. ആരെങ്കിലും വയലന്‍സ് നേരിട്ട് എന്നറിഞ്ഞാല്‍ ഞാന്‍ എല്ലാമുപേക്ഷിച്ചു മുറിയടച്ചിരിക്കും ഇപ്പോഴും.
panic ആയി പേടിച്ചു. പേടികള്‍ ഓരോ ദിവസവും കൂടി വന്നു. അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ മുഴു ഭ്രാന്തി ആകാറുണ്ട്. മിഥുനോട് പോലും ദേഷ്യപ്പെടും നീയും ഇങ്ങനെയാണെന്നു പറയും. പിന്നീടെപ്പോഴേലും ബോധം വരുമ്പോള്‍ ഇരുന്ന് കരയും. നിനക്കിത്ര പേടിയാണോ ഫെമിനിച്ചി എന്ന് ചോദിച്ചു വരാന്‍ ഒരുപാട് പേരുണ്ട്. പേടിയാണ് ഞാന്‍ എന്റെ trauma യില്‍ നിന്ന് ഇത് വരെ മുക്തയായിട്ടില്ല. ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ ഒരുminor ആയിരുന്നു. i was a literally child.

ഇയാളെ കൊല്ലണമെന്ന് തോന്നിയിട്ടിട്ടുണ്ട്. പത്രങ്ങളില്‍ ഇയാളുടെ മരണ വാര്‍ത്ത തപ്പിയിട്ടുണ്ട്. പിന്നീട് ഇയാള്‍ എനിക്ക് നഷ്ടപ്പെടുത്തിയത് എന്തെല്ലാമാണെന്ന് ചിന്തിച്ചു. എന്റെ എഴുത്ത്, എന്റെ ഇടം, എന്റെ മനുഷ്യര്‍, എന്റെ വിശ്വാസം, ആത്മവിശ്വാസം എല്ലാം. പിന്നീട് ഇയാള്‍ക്ക് മുന്നില്‍ ജയിക്കണമെന്നായി നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കണമെന്നായി. ഒന്നിനും ആവാതെ വരുമ്പോള്‍ ഞാന്‍ കരഞ്ഞു. വാശിയോടെ ഇടക്കൊക്കെ കവിത ചൊല്ലിയിട്ടു. പക്ഷേ ഒന്നുമായില്ല. തുറന്നു പറയാതെ എനിക്ക് ശ്വാസം മുട്ടുന്നുണ്ടാരുന്നു. മറ്റുള്ളവര്‍ വീട്ടുകാരോട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുമോ ഇത് കേട്ട് അമ്മയ്ക്ക് അസുഖം വരുമോ എന്നൊക്കെ ഞാന്‍ പേടിച്ചു. ഇപ്പോഴും പേടികളാണ്. എന്നോട് മാത്രമല്ല മറ്റ് പലരോടും ഇയാള്‍ മോശമായി ഇടപെട്ടിട്ടുണ്ട്.
എന്തിന് ഒരു ചേച്ചിയുടെ അമ്മയോട് പോലും. verbal ആയിക്കോട്ടെ predator ആയിക്കോട്ടെ ഒരു വയലന്‍സ് നേരിടേണ്ടി വരുന്നവര്‍ക്ക് അത് അതിജീവിക്കുക എളുപ്പമല്ല.

fbയില്‍ ഞാന്‍ നല്ല കൂട്ടായൊരാള്‍ ആരതി ആണ്. traumaയെ പറ്റി panic അറ്റാക്കിനെ പറ്റി ഏറെ നേരം പറഞ്ഞിരിക്കുമ്പോള്‍ എനിക്ക് എന്നെ തന്നെ അവളില്‍ കാണാന്‍ കഴിയാറുണ്ട്. ചുറ്റും ഇങ്ങനെ വാര്‍ത്ത വായിക്കുമ്പോള്‍ തകര്‍ന്ന് പോകുന്ന പെണ്ണുങ്ങളെ എനിക്ക് മനസിലാകും. ഒരു predatorന് കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ ഭയം തോന്നുന്ന, panic ആകുന്ന നിങ്ങളെ എനിക്ക് മനസിലാകും.

ഇത്ര നാളും എന്ത് കൊണ്ട് പറഞ്ഞില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇപ്പോഴാണ് എനിക്കതിനു പറ്റുന്നത്. emotionally capable ആയത് കൊണ്ടല്ല താങ്ങി നിര്‍ത്താന്‍ കുറച്ച് മനുഷ്യര്‍ ഉറപ്പായും കാണും എന്ന് വിശ്വാസമുള്ളത് കൊണ്ടാണ്. ഒറ്റയ്ക്കല്ല നീയെന്നു പറയാന്‍ ആരെങ്കിലും ഉള്ളത് കൊണ്ടാണ്

Nb. ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് എഴുതുന്നത്. ഓരോ എഴുത്ത് വായിച്ചിട്ടും വീട്ടില്‍ പോയി ചോദിക്കുന്ന എല്ലാവരും ഇത്തവണ എന്നെയും വീട്ടുകാരെയും ഒഴിവാക്കണം. ഇനിയാരെയും ഒന്നിനെയും താങ്ങാന്‍ വയ്യ

വിദ്യമോള്‍ പ്രമാടം