കൊവിഡ്: റഷ്യന്‍ നിർമ്മിത സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും.

Jaihind Webdesk
Sunday, April 11, 2021


ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മ്മിത  സ്പുട്നിക് വാക്സിന്  10 ദിവസത്തിനുള്ളില്‍ ഇന്ത്യ അടിയന്തര ഉപയോഗാനുമതി നല്‍കിയേക്കും. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തില്‍ നിര്‍മ്മിക്കുന്ന സ്പുട്നിക് വാക്സിന് പ്രതിമാസം 850 മില്യണ്‍ ഡോസ് ഉത്പാദിപ്പിക്കാമെന്നാണ് അവകാശവാദം. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍സ് കമ്പനിയുടെ വാക്സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തന്നെ നൊവോവാക്സ്, ഭാരത് ബയോടെക്കിന്‍റെ തന്നെ നേസല്‍ വാക്സിന്‍ അടക്കം അഞ്ച് പുതിയ വാക്സിനുകള്‍ക്ക് ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്ഥാനങ്ങളിലെ വാക്സിന്‍ സ്റ്റോക്ക് സംബന്ധിച്ച കണക്ക് അടിയന്തരമായി നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷം പിന്നിട്ട രോഗികളുടെ പ്രതിദിന കണക്ക് ആറ് ദിവസം കഴിയുമ്പോള്‍ ഒന്നരലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,52,879 പേര്‍ കൂടി കൊവിഡ് ബാധിച്ചപ്പോള്‍, 839 പേര്‍ മരിച്ചു. ഒരാഴ്ചയ്ക്കിടെ എട്ടുലക്ഷം പേര്‍ രോഗികളാകുകയും, നാലായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തതോടെ കൊവഡിന്‍റെ രണ്ടാം വരവ് വരും ദിവസങ്ങളിലും അതിരൂക്ഷമായി തുടരുമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.