മാത്യു ടി. തോമസിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായി സി.കെ. നാണു വിഭാഗം

 

കൊച്ചി: മാത്യു ടി. തോമസിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയെന്ന് സി.കെ. നാണു വിഭാഗം. മാത്യു ടി. തോമസിനെയും കെ. കൃഷ്ണൻകുട്ടിയെയും ജനതാദൾ എസിന്‍റെ പ്രതിനിധികളായി എൽഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന് കത്ത് നൽകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നതുവരെ കൊടിയും പാർട്ടി ഓഫീസും ചിഹ്നവും കേരള ജനതാദളിന് ഉപയോഗിക്കാൻ കഴിയില്ലെന്നും സി.കെ. നാണു വിഭാഗം അവകാശപ്പെട്ടു.

എച്ച്.ഡി. ദേവഗൗഡ ദേശീയ അധ്യക്ഷനായ ജനദാതൾ എസ്, എൻഡിഎയിൽ ചേർന്നതോടെയാണ് പാർട്ടിയിൽ പ്രതിസന്ധി ഉടലെടുത്തത്. ജനതാദൾ എസ്, എൻഡിഎയിൽ ചേർന്നതിന് പിന്നാലെ സി.കെ. നാണുവിനെ ദേശീയ അധ്യക്ഷനാക്കി ഒരു വിഭാഗം രംഗത്തെത്തി. ഇതിനിടെ കേരള ഘടകമായി ഒറ്റയ്ക്ക് നിൽക്കുമെന്ന് പ്രഖ്യാപിച്ച് മാത്യു ടി. തോമസും രംഗത്തെത്തി. സി.കെ. നാണു വിഭാഗം ഇന്ന് കൊച്ചിയിൽ യോഗം ചേർന്നിരുന്നു. പിന്നാലെയാണ് മാത്യു ടി. തോമസിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതായി അറിയിച്ചിരിക്കുന്നത്.

തങ്ങളാണ് യഥാർത്ഥ പാർട്ടി ഘടകം എന്നു കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കാനാണ് സി.കെ. നാണു വിഭാഗത്തിന്‍റെ നീക്കം. ഇക്കാര്യത്തില്‍ തീരുമാനം വരുന്നതുവരെ കൊടിയും ചിഹ്നവും ഉപയോഗിക്കരുതെന്നാണ് തീരുമാനം. ഇക്കാര്യങ്ങള്‍ അറിയിച്ച് എല്‍ഡിഎഫിനും കത്ത് നല്‍കും. ദേവഗൗഡയെ പുറത്താക്കിയെന്നും താനാണ് പുതിയ അധ്യക്ഷനെന്നും കാട്ടി സി.കെ. നാണു നേരത്തെ ഇടതുമുന്നണിക്ക് കത്ത് നൽകിയിരുന്നു. എന്‍ഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്നും അല്ലാത്തവർക്ക് എല്‍ഡിഎഫിൽ സ്ഥാനം ഇല്ലെന്നുമാണ് നാണുവിന്‍റെ കത്തില്‍ പറയുന്നത്. എല്‍ഡിഎഫ് കൺവീനർക്കാണ് സി.കെ. നാണു കത്ത് നൽകിയത്.

Comments (0)
Add Comment