മാസപ്പടി; സിഎംആര്‍എല്‍ കമ്പനിക്കായി മുഖ്യമന്ത്രി ഇടപെട്ടു, സർക്കാരിനോ സിപിഎമ്മിനോ മറുപടിയില്ലെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആര്‍എല്‍ കമ്പനിക്കായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനത്തില്‍ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും
അപേക്ഷ നല്‍കാന്‍ അവസരമൊരുക്കി.

സിഎംആര്‍എലിന്  ഗുണമുണ്ടാകും വിധമാണ് തോട്ടപ്പള്ളിയിലെ ഖനനം. 40,000 കോടിയുടെ  മണല്‍ ഖനനം ചെയ്തു. ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കും  സിപിഎമ്മിനും മറുപടിയില്ലെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കൈ വശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്‍റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി മകളെ എന്തിനാണ് സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. പണത്തിന്‍റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.

Comments (0)
Add Comment