മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകള്‍ ലഭ്യമാക്കണം, ഹർജിയില്‍ പിന്നീട് വിധി

മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക് നല്‍കിയ ഹർജിയില്‍ കര്‍ണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹര്‍ജിയില്‍ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്നും എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകള്‍ എക്‌സാലോജിക്ക് ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് എക്സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കര്‍ണാടക ഹൈകോടതി വ്യക്തമാക്കി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും എസ്എഫ്‌ഐഓട് കോടതി ചോദിച്ചു.

അതേസമയം എക്‌സാലോജിക് രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജിയുടെ മറുപടി. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് നിര്‍ദേശിച്ച കോടതി എസ്എഫ്‌ഐഒ ചോദിച്ച രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജികിനോടും പറഞ്ഞു. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചായിരുന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണം. എസ്എഫ്ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു വീണയുടെ ഹര്‍ജി.

 

Comments (0)
Add Comment